ചെന്നൈ: ഹിമാചല്‍പ്രദേശില്‍ കാര്‍ നദിയില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ചെന്നൈ സിറ്റി മുൻ മേയർ സെയ്ദായി ദുരൈസാമിയുടെ മകനും സംവിധായകനുമായ വെട്രി ദുരൈസാമിയുടെ മൃതദേഹം സത്‍ലജ് നദിയില്‍ നിന്നും കണ്ടെത്തി. കിന്നൗര്‍ ജില്ലയില്‍ നിന്നാണ് കണ്ടെത്തിയത്. 'എന്‍ട്രാവത് ഒരുനാള്‍' എന്ന സിനിമയുടെ സംവിധായകനാണ് വെട്രി ദുരൈസാമി.
തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. വെട്രിയുടെ മൃതദേഹത്തിനായി കഴിഞ്ഞ ഒന്‍പത് ദിവസമായി തിരച്ചില്‍ നടക്കുകയായിരുന്നു. ഫെബ്രുവരി 4 ന് സ്പിതിയിൽ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്ന കാർ കിന്നൗറിലെ കഷാങ് നുല്ലയ്ക്ക് സമീപം അപകടത്തിൽ പെട്ടതിനെ തുടർന്ന് വെട്രിയെ കാണാതായിരുന്നു. വെട്രിക്കൊപ്പം സുഹൃത്ത് ഗോപിനാഥും(32) ഉണ്ടായിരുന്നു. ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ സ്പിതി താഴ്‌വര സന്ദർശിക്കാൻ പോയതായിരുന്നു ഇരുവരും. താഴ്വര സന്ദര്‍ശിച്ച ശേഷം സ്പിതിയിൽ നിന്ന് ഇന്നോവ കാറില്‍ ഷിംലയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സ്പിതി സബ് ഡിവിഷനിലെ ടാബോയിലെ താമസക്കാരനായ ടെൻസിനാണ് വാഹനം ഓടിച്ചത്.
ഉച്ചയ്ക്ക് 1.30 ഓടെ കഷാങ് നുല്ലയിൽ എത്തിയ കാർ ദേശീയപാത-5ൽ നിയന്ത്രണം വിട്ട് സത്‌ലജ് നദിയിലേക്ക് വീണു. അപകടത്തിൽ ഗോപിനാഥിന് ഗുരുതരമായി പരിക്കേറ്റിരുന്നു.അപകടത്തില്‍ ഡ്രൈവര്‍ ടെന്‍സിന്‍ മരിക്കുകയും തിരച്ചിൽ സംഘം ഏതാനും മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പരിക്കേറ്റ ഗോപിനാഥിനെ ചികിത്സയ്ക്കായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് (ഐജിഎംസിഎച്ച്) മാറ്റി.
കാണാതായ വെട്രിയെ കണ്ടെത്താൻ ജില്ലാ പൊലീസ് ഐടിബിപി, എൻഡിആർഎഫ്, നേവി, എസ്ഡിആർഎഫ് ഉത്തരാഖണ്ഡ്, ഹോം ഗാർഡുകൾ, മഹുൻ നാഗ് അസോസിയേഷൻ്റെ മുങ്ങൽ വിദഗ്ധർ എന്നിവർ സത്‌ലജ് നദിയുടെ തീരത്ത് സംയുക്ത തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കാണാതായ ആളെ കണ്ടെത്താൻ ഡ്രോണും ഉപയോഗിച്ചിരുന്നു.
തിങ്കളാഴ്ച നടത്തിയ തിരച്ചിലിനിടെ, മഹുൻ നാഗ് അസോസിയേഷൻ്റെ മുങ്ങൽ വിദഗ്ധൻ സംഭവസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ സത്‌ലജ് നദിയിൽ നിന്ന് വെട്രിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഐജിഎംസിഎച്ച് ഷിംലയിലേക്ക് മാറ്റി.പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വെട്രിയെ കണ്ടെത്തുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് കുടുംബം പ്രഖ്യാപിച്ചിരുന്നു.