ചെന്നൈ: ചെന്നൈയിൽ സാമ്പാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പല്ലാവരം പമ്മൽ മെയിൻ റോഡിലുള്ള അഡയാർ ആനന്ദഭവൻ റെസ്റ്റോറൻ്റിലെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അരുൺ (30) ആണ് മരിച്ചത്.
റസ്റ്റോറൻ്റിൽ അധിക സാമ്പാർ ആവശ്യപ്പെട്ടത് നൽകാൻ ഹോട്ടൽ ജീവനക്കാർ തയ്യാറാകാതിരുന്നതാണ് പ്രശ്നത്തിന് കാരണം. സംഭവത്തിൽ 55 കാരനായ ശങ്കറും 30 കാരനായ മകൻ അരുൺ കുമാറുമാണ് അറസ്റ്റിലായത്.
ഇന്നലെ അച്ഛനും മകനും റെസ്റ്റോറൻ്റിലെത്തി ഭക്ഷണം പാഴ്സൽ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പാഴ്സലിൽ വെക്കാൻ അധിക സാമ്പാർ ആവശ്യപ്പെട്ടെങ്കിലും റസ്റ്റോറൻ്റ് ജീവനക്കാർ നൽകാൻ തയ്യാറായില്ല.
സംഘർഷം പൊട്ടിപ്പുറപ്പെടുകയും പിതാവും മകനും ചേർന്ന് റെസ്റ്റോറൻ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും ചെയ്തു. ഇതോടെ വഴക്ക് തടയാൻ ശ്രമിച്ച അരുണിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു.
മർദ്ദനത്തെ തുടർന്ന് അരുൺ താഴെ വീണു ബോധരഹിതനായി. ഉടൻ തന്നെ ഇയാളെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ശങ്കർ നഗർ പോലീസ് അന്വേഷണം ആരംഭിച്ചു. അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.