ഡൽഹി: ഇലക്ഷൻ പ്രചരണങ്ങൾക്കിടെ വീണ്ടും മതവിദ്വേഷ പ്രചരണവുമായി കേന്ദ്രമന്ത്രി. പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രദ്ധേയമായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിൻ്റെ വിവാദ പ്രസ്താവന.
'നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീങ്ങൾക്ക് നൽകാൻ' കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രി പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഹിമാചൽ പ്രദേശിലെ ഹമിർപുവിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ കോൺഗ്രസിൻ്റെ കൈയ്ക്കൊപ്പം, നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീങ്ങൾക്ക് നൽകാനും രാജ്യത്തിൻ്റെ ആണവായുധങ്ങൾ അവസാനിപ്പിക്കാനും ആഗ്രഹിക്കുന്ന വിദേശ ശക്തികളുടെ കൈകളും ദൃശ്യമാണ്.
ജാതീയതയിലും പ്രാദേശികതയിലും രാജ്യത്തെ വിഭജിക്കുക. 'തുക്‌ഡെ-തുക്‌ഡെ സംഘം കോൺഗ്രസിനെ പൂർണ്ണമായും വളഞ്ഞിരിക്കുകയാണെന്നും അവരുടെ ആശയങ്ങൾ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും' അദ്ദേഹം ആരോപിച്ചു.
"നിങ്ങൾ കോൺഗ്രസിൻ്റെ 'തുക്‌ഡെ-തുക്‌ഡെ' സംഘത്തോടൊപ്പമാണോ അതോ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിൽ വിശ്വസിക്കുന്ന നരേന്ദ്ര മോദിയുടെ കൂടെയാണോ പോകേണ്ടത് എന്ന് നിങ്ങൾ തീരുമാനിക്കണം.
കുട്ടികളുടെ സ്വത്ത് അവരുടെ പക്കലായിരിക്കണമോ അതോ അത് മുസ്ലീങ്ങൾക്ക് നൽകണമോ എന്ന് നിങ്ങൾ തീരുമാനിക്കണം,” അനുരാഗ് താക്കൂർ പറഞ്ഞു.