ഡല്‍ഹി: പതഞ്ജലി പരസ്യ വിവാദക്കേസില്‍ യോഗഗുരു ബാബ രാംദേവിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസിൽ പരസ്യമായി മാപ്പുപറയാമെന്ന് ബാബ രാംദേവും അനുയായി ബാലകൃഷ്ണയും കോടതിയെ അറിയിച്ചു.
ഇതേത്തുടർന്ന് ഒരാഴ്ച കോടതി സമയം അനുവദിച്ചു. ഇരുവര്‍ക്കും കേസില്‍ നിന്നും വിടുതല്‍ നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്ന പരാതിയിലാണ് നടപടി.
ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കോടതിയില്‍ ഹാജരായ ബാബ രാംദേവും ബാലകൃഷ്ണയും തെറ്റായ പരസ്യം നല്‍കിയതില്‍ കോടതിയില്‍ വ്യക്തിപരമായി മാപ്പപേക്ഷ നല്‍കി. ക്ഷമാപണം ശ്രദ്ധിച്ചെങ്കിലും ഈ ഘട്ടത്തില്‍ അവരെ വിട്ടയക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.