ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെത്തുടർന്ന് ഡൽഹി സർക്കാർ സ്തംഭിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി. ഒരു മുഖ്യമന്ത്രിക്ക് ദീർഘകാലം വിട്ടുനിൽക്കാൻ കഴിയില്ല.
കെജ്‌രിവാളിൻ്റെ അഭാവത്തിൽ കുട്ടികളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കരുത്. അദ്ദേഹത്തിന്റെ അസാന്നിധ്യം മൂലം വിദ്യാർത്ഥികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും എഴുത്ത് സാമഗ്രികളും യൂണിഫോമും നഷ്ടപ്പെടുത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
ഡൽഹി പോലുള്ള തിരക്കേറിയ തലസ്ഥാനത്ത് ഒരു മുഖ്യമന്ത്രി സ്ഥാനം ആചാരപരമല്ല, 24 മണിക്കൂറും ലഭ്യമായിരിക്കേണ്ട പദവിയാണ്. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹർജികളും ഹൈക്കോടതി തള്ളിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോടതിയുടെ പരാമർശങ്ങൾ നിരസിച്ചുകൊണ്ട്, കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്ന് എഎപി പറഞ്ഞു. കെജ്‌രിവാൾ മുഖ്യമന്ത്രിയായിരുന്നു, മുഖ്യമന്ത്രിയാണ്, ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്നും മുതിർന്ന നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
‘ദേശീയ താല്‍പര്യങ്ങളും പൊതുതാല്‍പര്യങ്ങളും കണക്കിലെടുത്ത് മുഖ്യമന്ത്രി പദവി കൈയ്യാളുന്ന വ്യക്തികള്‍ ദീര്‍ഘകാലമോ അനിശ്ചിതകാലമോ ഓഫീസില്‍ ഇല്ലാതിരിക്കുന്നത് ഉചിതമല്ല. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കെജ്രിവാളാണ്.
എന്നാല്‍, അദ്ദേഹം ഇല്ലാത്തതിന്റെ പേരില്‍ കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പ്രീതം സിങ് അറോറ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.