ലക്ഷദ്വീപ്: കഴിഞ്ഞ 10 വർഷത്തിനിടെ ലക്ഷദ്വീപിൽ നിരവധി വികസന പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ദ്വീപുകളുടെ പുരോഗതിക്കായി കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അഗത്തിയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്രഭരണ പ്രദേശം നിരവധി സാധ്യതകൾ നിറഞ്ഞതാണ്, എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം വളരെക്കാലമായിട്ടും ലക്ഷദ്വീപിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ല.
ദ്വീപുകളുടെ ജീവനാഡി ഷിപ്പിംഗ് ആണെങ്കിലും, ദുർബലമായ തുറമുഖ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, പെട്രോളിനും ഡീസലിനും ഉള്ള ലഭ്യത ഇതെല്ലം അതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലക്ഷദ്വീപ് വികസിപ്പിക്കാനുള്ള ദൗത്യം ഇപ്പോൾ സർക്കാർ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗത്തിയിൽ പുതുതായി അവതരിപ്പിച്ച ഐസ് പ്ലാന്റിനെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ദ്വീപിൽ മെച്ചപ്പെട്ട സമുദ്രോത്പന്ന സംസ്കരണ സാധ്യതകൾക്ക് ഈ പദ്ധതി വഴിയൊരുക്കുമെന്നും പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ അഗത്തിയിൽ നിരവധി വികസന പദ്ധതികൾ പൂർത്തീകരിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാകും. അഗത്തിയിൽ ഇപ്പോൾ ഒരു വിമാനത്താവളവും ഐസ് പ്ലാന്റും ഉണ്ട്.
സമുദ്രോത്പന്ന കയറ്റുമതി, സമുദ്രോത്പന്ന സംസ്കരണ മേഖലകളിലെ പുതിയ സാധ്യതകൾ സൃഷ്ടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ലക്ഷദ്വീപിൽ നിന്ന് ട്യൂണ മത്സ്യം കയറ്റുമതി ചെയ്യാൻ തുടങ്ങിയതോടെ കേന്ദ്ര ഭരണ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കുന്നതിന് വഴിയൊരുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.