ഡൽഹി: ജുഡീഷ്യറിയിൽ സമ്മർദ്ദം ചെലുത്താനും ജുഡീഷ്യൽ പ്രക്രിയയെ സ്വാധീനിക്കാനും കോടതികളെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്ന ഒരു നിക്ഷിപ്ത താൽപ്പര്യ ഗ്രൂപ്പ് പ്രവർത്തിക്കുന്നെന്ന പരാതിയുമായി അഭിഭാഷക സംഘം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി കോൺഗ്രസ് പാർട്ടി നാണമില്ലാതെ മറ്റുള്ളവരോട് സഹായം അഭ്യർത്ഥിക്കുകയാണെന്ന് നരേന്ദ്ര മോദി ആരോപിച്ചു. മറ്റുള്ളവരെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പഴയകാല കോൺഗ്രസ് സംസ്കാരമാണെന്നും മോദി എക്സിൽ കുറിച്ചു.
"മറ്റുള്ളവരെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് വിൻ്റേജ് കോൺഗ്രസ് സംസ്കാരമാണ്. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവർ പ്രതിബദ്ധതയുള്ള ജുഡീഷ്യറി എന്ന് വിളിച്ചിരുന്നു.
ഇപ്പോൾ അവർ ലജ്ജയില്ലാതെ തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി മറ്റുള്ളവരിൽ നിന്ന് പ്രതിബദ്ധത ആഗ്രഹിക്കുകയാണ്. എന്നാൽ രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയിൽ നിന്ന് അവർ വിട്ടുനിൽക്കുകയാണ്. 140 കോടി ഇന്ത്യക്കാർ അവരെ തള്ളിപ്പറയുന്നതിൽ അതിശയിക്കാനില്ല," മോദി പറഞ്ഞു.
നേരത്തെ അറുന്നൂറോളം വരുന്ന അഭിഭാഷകരാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. നിസ്സാര യുക്തിയുടെയും പഴകിയ രാഷ്ട്രീയ അജണ്ടകളുടേയും പുറത്താണ് ഈ ഗ്രൂപ്പുകളുടെ പ്രവർത്തനമെന്നും കത്തിൽ അഭിഭാഷകർ ആരോപിച്ചിരുന്നു.