ഡൽഹി: രാജ്യത്തെ സ്വത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും കോൺഗ്രസ് വീതിച്ചു നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്.
സിപിഎമ്മും ഒരു കൂട്ടം സാമൂഹിക പ്രവർത്തകരും മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. മോദിക്കും ബിജെപിക്കുമെതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്.
തങ്ങളുടെ പരസ്യങ്ങളിൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് അടക്കം മതപരമായ കാര്യങ്ങൾ ഉയർത്തിക്കാണിക്കുന്നതും, തിരഞ്ഞെടുപ്പ് സമയത്ത് ദൂരദർശന്റെ ലോഗോയുടെ നിറം കാവിയാക്കിയതിൽ അന്വേഷണം ആവശ്യപ്പെട്ടും അടക്കം 16 പരാതികളാണ് ബിജെപിക്കെതിരെ കോൺഗ്രസ് നൽകിയത്.
അതേസമയം, കോൺഗ്രസിന്റെ പരാതിയെക്കുറിച്ച് പ്രതികരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വക്താവ് തയ്യാറായില്ല.
എന്നാൽ, പ്രധാനമന്ത്രിക്കെതിരെ അടക്കമുള്ള മുഴുവൻ പരാതികളും പോൾ പാനൽ പരിശോധിക്കുകയാണെന്ന് തിരഞ്ഞടെുപ്പ് കമ്മിഷനിലെ വൃത്തങ്ങൾ അറിയിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെയുള്ള ബിജെപിയുടെ പരാതിയും പരിശോധിക്കുകയാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ചുനൽകുമെന്നായിരുന്നു രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മോദിയുടെ ഈ പരാമർശമാണ് വിവാദമായത്.