ആഗ്ര: താജ്മഹലിനെ ശിവ ക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആഗ്ര കോടതിയിൽ പുതിയ ഹർജി. താജ്മഹലിലെ എല്ലാ ഇസ്‌ലാമിക ആചാരങ്ങളും നിർത്തിവെക്കണമെന്ന് അഭിഭാഷകൻ അജയ് പ്രതാപ് സിങ് ബുധനാഴ്ചയാണ് ആഗ്ര കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
താജ്മഹൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ നിർമിച്ചതല്ലെന്നും ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ട് നേരത്തെ ഹിന്ദുത്വ സംഘടനകൾ ഹർജികൾ സമർപ്പിച്ചിരുന്നെങ്കിലും പലതും കോടതി തള്ളുകയായിരുന്നു.ഈ സാഹചര്യത്തിലാണ് ശ്രീ ഭഗവാൻ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയും യോഗേശ്വർ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റുമായ അഭിഭാഷകൻ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഹർജി ഏപ്രിൽ ഒമ്പതിന് പരിഗണിക്കും.