മുംബൈ: റൺവേയിലിരുന്ന് യാത്രക്കാർ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും വൻതുക പിഴ.
ഇൻഡിഗോയ്ക്ക് 1.5 കോടിയും മുംബൈ വിമാനത്താവളത്തിന് 90 ലക്ഷം രൂപയുമാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുമാണ് ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും പിഴ ചുമത്തിയിരിക്കുന്നത്.
സമീപകാലത്ത് എയർലൈൻ അടയ്ക്കേണ്ടി വന്ന ഏറ്റവും ഉയർന്ന തുകയാണ് ഇൻഡിഗോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിമാനം വൈകിയതിനെ തുടർന്ന് കാത്തിരുന്ന യാത്രക്കാരാണ് നിലത്തിരുന്ന് ഭക്ഷണം കഴിച്ചത്.
മുംബൈയിൽ വിമാനത്താവളത്തിലെ റൺവേയിലിരുന്ന് യാത്രക്കാർ ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് ഇൻഡിഗോ രംഗത്തെത്തിയിരുന്നു. ജനുവരി 15ന് നടന്ന സംഭവത്തിൽ നേരത്തെ ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും വ്യോമയാന മന്ത്രാലയത്തിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു. ബ്യൂറോ അന്വേഷിക്കുന്നതുവരെ ഇൻഡിഗോ സംഭവം റിപ്പോർട്ട് ചെയ്തില്ലെന്നും ബിസിഎഎസ് ചൂണ്ടിക്കാട്ടി.