മുംബൈ: ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) തിരുവോണ നാളിൽ മധ്യ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ സിഎസ്‌റ്റിയിൽ പതിവുപോലെ ഇക്കുറിയും ഓണ പൂക്കളം ഒരുക്കുന്നു.
ഓഗസ്റ്റ് ഇരുപത്തി എട്ടാം തീയ്യതി ഉച്ചക്ക് 2 മണി മുതൽ ഇതിനായി ഒരുക്കങ്ങൾ തുടങ്ങും. രാത്രി പത്തുമണിയോടെ പൂക്കളമിടൽ ആരംഭിക്കും. തിരുവോണ ദിനമായ ഇരുപത്തി ഒൻപതാം തീയ്യതി രാവിലെ ഏഴു മണി മുതൽ ജനങ്ങൾക്ക് കാണുവാനുള്ള സൗകര്യം ഒരുക്കുമെന്ന് അമ്മ പ്രസിഡൻറ്റും സാമൂഹ്യ പ്രവർത്തകനുമായ ജോജോ തോമസ് പറഞ്ഞു.
പ്രതിദിനം അമ്പത് ലക്ഷത്തോളം യാത്രക്കാർ എത്തിച്ചേരുന്ന സിഎസ്‌റ്റി സ്റ്റേഷനിൽ മുൻ വർഷങ്ങളിൽ ഒരുക്കിയ പൂക്കളം കാണാൻ ഓരോ മിനിറ്റിലും ഏകദേശം എണ്ണുറോളം പേർ എത്തിയിരുന്നുവെന്ന് ജോജോ പറയുന്നു. പൂക്കളം കാണുന്നതിനു വേണ്ടി വരുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഒരു ദിവസത്തിനു വേണ്ടി നിർമ്മിച്ച ‘പൂക്കളം’ രണ്ടു ദിവസത്തിനു ശേഷമാണ് നീക്കം ചെയ്തത്.
ഏകദേശം 26 ലക്ഷത്തോളം ജനങ്ങൾ പൂക്കളം കണ്ടിരുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ പേർ സന്ദർശിച്ചത് മാത്രമല്ല പൂക്കളത്തോടൊപ്പം സെൽഫി എടുത്തവരുടെ എണ്ണത്തിലും സിഎസ്‌റ്റിയിലെ പൂക്കളം തന്നെയായിരുന്നു മുന്നില്ലെന്ന് ജോജോ പറഞ്ഞു.
2008 ലെ ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്കു വേണ്ടിയുള്ള സ്മരണാജ്ഞലിയായാണ് പൂക്കളം സമർപ്പിച്ചു വരുന്നത്. മനുഷ്യരെയെല്ലാം ഒന്നായ് കണ്ടിരുന്ന നല്ല കാലത്തെ ഓർമ്മപ്പെടുത്താനും മലയാളികളുടെ സാംസ്‌കാരിക ആഘോഷം ഇതര ഭാഷക്കാരിലേക്ക് പകർന്നാടാനും കൂടിയാണ് ഇത്തരമൊരു ആശയമെന്ന് ജോജോ തോമസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9920442272/9869218945/98215.