മുംബൈ: പ്രതിപക്ഷത്തിന്റേയും കോൺഗ്രസിന്റേയും യുദ്ധം മോദിയോടല്ല മറിച്ച് പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന വർഗ്ഗീയ ശക്തിയോടാണെന്ന് രാഹുൽ ഗാന്ധി. മോദി കേവലം ഒരു മുഖംമൂടി മാത്രമാണ്. മോദി ബോളിവുഡ് താരങ്ങളെ വെല്ലുന്ന നടനാണെന്നും രാഹുൽ തുറന്നടിച്ചു.
ഇവിഎം മാറ്റി ബാലറ്റിലേക്ക് തിരികെ പോയാൽ ബിജെപി പാടെ തകരും. ഇവിഎം മെഷീനുകൾ പരിശോധിക്കണമെന്നുള്ള കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. ഇവിഎമ്മിൽ അധിഷ്ഠിതമാണ് ബിജെപിയുടെ അധികാര രാഷ്ട്രീയമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
“ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ പോരാടുകയാണെന്ന് എല്ലാവരും കരുതുന്നു. ഇത് സത്യമല്ല. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല ഞങ്ങൾ പോരാടുന്നത്. നമ്മൾ പോരാടുന്നത് നരേന്ദ്രമോദി എന്ന വ്യക്തിക്കെതിരെയാണെന്ന് ജനങ്ങൾ കരുതുന്നു. എന്നാൽ സത്യം അതല്ല.
അയാൽ ഒരു മുഖംമൂടി മാത്രമാണ്. ഒരു ശക്തിക്കെതിരെയാണ് നമ്മൾ പോരാടുന്നത്. ഈ ശക്തി ഇവിഎമ്മിലുണ്ട്, സ്ഥാപനങ്ങളിലുണ്ട്" റാലിയിൽ സംസാരിച്ച രാഹുൽ ഗാന്ധി പറഞ്ഞു:
ജനാധിപത്യത്തിലെ അവസാന തെരഞ്ഞെടുപ്പായി ഇതിനെ കരുതണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ റാലിയിൽ പറഞ്ഞു. ഇന്ത്യൻ സഖ്യം അധികാരത്തിൽ വന്നാൽ എല്ലാ ഉറപ്പുകളും മുടങ്ങാതെ നടപ്പാക്കുമെന്ന് ഖാർഗെ പറഞ്ഞു.
"കർണ്ണാടകയിൽ ഞങ്ങൾ ഇതിനകം 5 ഗ്യാരൻ്റികൾ നടപ്പിലാക്കിയിട്ടുണ്ട്. ഞങ്ങൾ വാഗ്ദാനം ചെയ്താൽ ഞങ്ങൾ നിറവേറ്റുന്നു," മറാത്തിയിലെ ശിവാജി പാർക്കിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
മോദിയുടെ ഗ്യാരണ്ടി സമ്പന്നർക്ക് വേണ്ടിയാണെന്നും എന്നാൽ കോൺഗ്രസിന്റെ ഉറപ്പ് സാധാരണക്കാർക്ക് വേണ്ടിയാണെന്നും ഖാർഗെ പറഞ്ഞു.