മുംബൈ: ബാന്ദ്രയിലുള്ള ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയി. അൻമോൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയി നിലവിൽ ജയിലിൽ കഴിയുകയാണ്.
പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അൻമോൽ, വെടിവയ്പ്പിനെ സൽമാൻ ഖാനുള്ള ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ് എന്നാണ് വിശേഷിപ്പിച്ചത്. ഇനി മുതൽ ചുവരുകൾക്കോ ആളൊഴിഞ്ഞ വീടുകൾക്കോ നേരെ വെടിയുതിർക്കില്ല," അൻമോൽ നടനെ ഭീഷണിപ്പെടുത്തി.
അതേ സമയം അൻമോൾ കാനഡയിൽ ഒളിവിൽ കഴിയുന്നതായി സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് മുംബൈയിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
പുലർച്ചെ അഞ്ച് മണിയോടെ മോട്ടോർ സൈക്കിളിൽ എത്തിയ അജ്ഞാതരായ രണ്ട് പേരാണ് ബോളിവുഡ് സൂപ്പർതാരത്തിന്റെ ബാന്ദ്രയിലെ വീടിന് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
അതിന് പിന്നാലെ രാവിലെ 11.30ഓടെയാണ് ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. “ഞങ്ങൾക്ക് സമാധാനം വേണം. അടിച്ചമർത്തലിനെതിരായ ഏക തീരുമാനം യുദ്ധമാണെങ്കിൽ, അങ്ങനെയാകട്ടെ. സൽമാൻ ഖാൻ, നിങ്ങളെ ട്രെയിലർ കാണിക്കാനാണ് ഞങ്ങൾ ഇത് ചെയ്തത്.
അതിനാൽ, ഞങ്ങളുടെ കഴിവുകളെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ ലഭിക്കും, ഞങ്ങളെ പരീക്ഷിക്കരുത്. ഇത് നിങ്ങൾക്കുള്ള ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണ്. ഇനി മുതൽ ചുവരുകൾക്കോ ആളൊഴിഞ്ഞ വീടുകൾക്കോ നേരെ വെടിയുതിർക്കില്ല,” കുറിപ്പിൽ പറയുന്നു.