മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുക ബരാമതിയിൽ. ശരദ് പവാറിന്റെ ശക്തി കേന്ദ്രമായ മണ്ഡലത്തിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള നേർക്കു നേർ പോരാട്ടമാകും കാണാനാവുക.
ഇവിടെ അജിത് പവാറിന്റെ ഭാര്യ സുനേത്രയെ മത്സരിപ്പിക്കാൻ തീരുമാനമായതോടെയാണിത്. അജിത് പവാറിൻ്റെ ബന്ധുവും ശരദ് പവാറിൻ്റെ മകളമായ സുപ്രിയ സുലെയ്‌ക്കെതിരെയാണ് സുനേത്ര പവാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുക.
2009 മുതല്‍ സുപ്രിയ സുലെ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച് വരുന്ന മണ്ഡലമാണിത്. അതിന് മുമ്പ് ദീര്‍ഘകാലം ശരദ്പവാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
കുറച്ച് കാലം അജിത് പവാറും ബാരാമതിയില്‍ എംപിയായിരുന്നിട്ടുണ്ട്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ഇതിനോടകം തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.
എൻസിപി നേതാവ് സുനിൽ തത്കരെ സുനേത്ര അജിത് പവാറിനെ ബാരാമതി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.നേരത്തെ എൻസിപി (ശരദ് പവാർ) 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുകയും സിറ്റിംഗ് എംപി സുപ്രിയ സുലെയെ ബാരാമതി സീറ്റിൽ നിന്ന് മത്സരിപ്പിക്കുകയും ചെയ്തിരുന്നു.
വാർധ, ദിൻഡോരി, ബാരാമതി, ഷിരൂർ, അഹമ്മദ്‌നഗർ എന്നീ അഞ്ച് സീറ്റുകളിലേക്കാണ് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.