കൊച്ചി: മുനമ്പത്ത് ബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പല്‍ എം.വി ദേശ ശക്തി തന്നെന്ന് സ്ഥിരീകരണം. ചെന്നൈയില്‍ നിന്ന് ഇറാഖിലെ ബസ്രയിലേയ്‌ക്ക് പോവുകയായിരുന്ന കപ്പലാണിത്. കപ്പലിന്റെ ക്യാപ്റ്റനും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മറൈന്‍ മര്‍ക്കന്റൈന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. ഇവരെ നാളെ കൊച്ചിയിലെത്തിക്കും.
അതേസമയം, മുനമ്പം ഹാര്‍ബറില്‍ നിന്നും മല്‍സ്യബന്ധനത്തിനു പോയി കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. തെരച്ചിലിനിടെ ഞായറാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം രാമന്‍തുറ സ്വദേശി യേശുപാലന്റേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യാ അഞ്ചായി ഉയര്‍ന്നത്. ആറിന് രാത്രി മുനമ്പം മത്സ്യബന്ധന തുറമുഖത്ത് നിന്നു പോയ ഓഷ്യാനിക ബോട്ടിലെ ജീവനക്കാരനായിരുന്നു. തുറമുഖത്തു നിന്നു 45 നോട്ടിക്കൽ മൈൽ അകലെ അപകടമുണ്ടായ ഭാഗത്തു നടത്തിയ തെരച്ചിലിൽ ഞായറാഴ്ച്ച രാത്രിയാണു മൃതദേഹം കണ്ടു കിട്ടിയത്.
തൊഴിലാളികളിൽ അഞ്ചു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അപകടം നടന്ന ബോട്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏകമലയാളി മാല്യങ്കര സ്വദേശി സിജുവടക്കം (43) അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. രണ്ടു പേർ രക്ഷപ്പെട്ടു. ഏഴു പേർക്കായി തെരച്ചിൽ തുടരുകയാണ്.