മൂവാറ്റുപുഴ: മൊബൈല്‍ ഷോപ്പ് മോഷണം തമിഴ്നാട്ടുകാരായ മോഷണ സംഘത്തിലെ അഡ്വക്കേറ്റ് അടക്കമുള്ള മൂന്ന് പേരെ തിരുപ്പതിയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും മൂവാററുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
മധുരൈ, തട്ടാംകുളം, വടക്ക് തെരുവ് അജിത് കുമാര്‍ (21), ചെന്നൈ 68 ,മാത്തൂര്‍ എം.എം.ഡി.എയില്‍ കാര്‍ത്തിക്ക് (23), മധുരൈ സൗത്ത് സെക്കന്റ് സ്ട്രീറ്റ് , ജീവ നഗറില്‍ നമ്പര്‍ 48 ഡിയില്‍ അഡ്വ. മായാണ്ടി ( 31) എന്നിവരാണ് മൂവാറ്റുപുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മൂവാററുപുഴ നെഹൃുപാര്‍ക്കിന് സമീപമുള്ള മിസറ്റര്‍ മൊബൈല്‍ സ്ഥാപനം കഴിഞ്ഞ 11ന് രാത്രി കുത്തിതുറന്ന് 2,50,000/ രൂപയോളം വരുന്ന മൊബൈല്‍ ഫോണുകളും ലാപ് ടോപും 2500/രൂപയും മോഷ്ടിച്ച കേസിലെ പ്രതികളാണിവര്‍.
മോഷണം നടന്ന കടയുടെ സമീപത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. മൂന്നു പ്രതികളാണ്. മോഷണത്തിനായി സിഫ്റ്റ് കാറില്‍ വന്നതെന്നും ഇതില്‍ രണ്ട് പ്രതികള്‍ കട കുത്തിതുറന്ന് അകത്ത് കയറി മോഷമം നടത്തിയതെന്ന് കണ്ടെത്തി. പ്രതികള്‍ വന്ന സിഫ്റ്റ് കാറിന്റെ മോഡലും നമ്പരും പരിശോധിച്ച് വാഹനത്തിന്റെ സര്‍വ്വീസ് ഡീറ്റെയില്‍സ് കണ്ടെത്തി 50-ഓളം സിഫ്റ്റ് കാര്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍ 02 -ഏ.എം 1616 കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് രജിസ്ട്രേഡ് ഉടമയെ കണ്ടെത്തി അന്വേഷണം നടത്തിയപ്പോഴാണ് വാഹനം വാടകക്ക് കൊടുത്തിട്ടുള്ളതായും എട്ടോളം പേര്‍ കൈമറിഞ്ഞ് കളമശ്ശേരി പത്തടി പാലത്തിനു സമീപമുള്ള നിജാസിന്റെ കൈയ്യിലെത്തിയതായി വിവരം ലഭിച്ചത്.
ഇയാളില്‍ നിന്നും തമിഴ് നാട്ടുകാരനായ അഡ്വ. മായാണ്ടി കാര്‍ റെന്റിനെടുത്ത വിവരം അറിയുന്നത്. കാര്‍ റെന്റിന് എടുത്ത ആളെകുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തമിഴ് നാട്ടുകാരനും .വക്കീലാണെന്നും കൂടെ മൂന്നോളം പേരുമായി പിറവം മണീട് ഭാഗത്ത് ഒറ്റപ്പെട്ട ഒരു വീട്ടില്‍ താമസിച്ചുവരുന്നതായും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം ഈ വീട് റെയ്ഡ് നടത്തുകയും, പൊലീസ് അന്വേഷിക്കുന്ന വിവരം മനസ്സിലാക്കിയ പ്രതികള്‍ സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു.
ഇവര്‍ താമസിച്ച വീട്ടില്‍ നിന്നും വിവിധ തരത്തിലുള്ള മുഖം മൂടികളും കടകള്‍ പൊളിക്കുന്നതിന് ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ തിരുപ്പതിയില്‍ ഉള്ളതായി രഹസ്യ വിവരം ലഭിച്ചത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തിരുപ്പതി ക്ഷേത്ര പരിസരത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന അഡ്വ. മായാണ്ടിയേയും കാര്‍ത്തികനേയും പിടികൂടിയതോടെയാണ് മൂവാറ്റുപുഴയിലെ മോഷണക്കഥ പുറത്തായത്.
ഇവരില്‍ നിന്നും ലഭിച്ച വിവരത്തെതുടന്ന് നടത്തിയ തെരച്ചിലില്‍ കോയമ്പത്തൂരില്‍ നിന്നും കൂട്ട് പ്രതി അജിത്തിനേയും പിടികൂടിത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ 7 ന് അഡ്വക്കേറ്റ് മായാണ്ടിയും കൂട്ട് പ്രതിയായ മലയാളിയായ പ്രതിയും കൂടി റെന്റിന് എടുത്ത് സിഫ്റ്റ് കാറില്‍ തമിഴ് നാട്ടില്‍ പോയി അഡ്വക്കേറ്റിനും ,മലയായളിയായ പ്രതിക്കും പരിചയമുള്ള മുന്‍ കുറ്റവാളികളായ അജിത് , കാര്‍ത്തിക് എന്നിവരെ കൂട്ടി കഴിഞ്ഞ 9ന് കേരളത്തിലെത്തി മണീടിലെ വീട്ടില്‍ താമസിച്ചു 11ന് രാത്രി അജിത്തും , കാര്‍ത്തിക്കും മലയാളിയായ പ്രതിയും കൂടി മൂവാററുപുഴയിലെത്തി.
12ന് പുലര്‍ച്ചേ നെഹൃുപാര്‍ക്കിലെ മൊബൈല്‍ ഷോപ്പ് അജിത്തും ,കാര്‍ത്തിക്കും കൂടി കുത്തിതുറന്ന് അകത്തു കയറി മോഷണം നടത്തുകയും തുടര്‍ന്ന് മലയാളിയായ പ്രതിയോടൊപ്പം ഇവര്‍ മുങ്ങുകയും ചെയ്തു. മോഷണത്തിനായി മൂവാറ്റുപുഴക്ക് പോരുന്ന വഴി പിറവത്തുള്ള പള്ളിയുടെ ഭണ്ഡാരം പൊളിച്ചതിനുശേഷം വഴിചോദിക്കുവാനെന്ന വ്യാജേന കാര്‍ നിര്‍ത്തയതിനുശേഷം റോഡില്‍ ഫോണ്‍ ചെയ്തുകൊണ്ട് നിന്നയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുകയും ചെയ്തിരുന്നു. ഇതേ സംഭവത്തില്‍ രാമമംഗലം പോലീസും കേസെടുത്തിരുന്നു. പ്രതികള്‍ മണീടില്‍ താമസിച്ച് കേരളത്തില്‍ വന്‍ മോഷണങ്ങള്‍ നടത്തുവാനാണ് പദ്ധതിയിട്ടിരുന്നത്.
മൂവാററുപുഴ പോലീസിന്റെ പഴുതടച്ചുള്ളതും , വളരെ രഹസ്യവുമായ അന്വേഷണത്തെതുടര്‍ന്നാണ് ഒരു വന്‍ കവര്‍ച്ച സംഘത്തെ പിടികൂടി വന്‍ കവര്‍ച്ചകള്‍ തടയാന്‍ കഴിഞ്ഞതെന്നും ഡി.വൈ.എസ്.പി. പറഞ്ഞു. കേസ്സിലെ പ്രതികളായ കാര്‍ത്തിക്ക് തമിഴ് നാട്ടില്‍ രണ്ട് മോഷണ കേസുകളിലും, അജിത് മൊബൈല്‍ ഷോപ്പ് കുത്തിതുറന്നതുള്‍പ്പടെ മൂന്ന് കേസിലും പ്രതികളാണ്.
മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് കണ്ടെത്തിയ മറ്റു വസ്തുക്കളും റിക്കവറി നടത്തുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മൂവാറ്റുപുഴ ഡെ.വൈ.എസ്. പി കെ. ബിജുമോന്‍ പറഞ്ഞു. ജില്ലാ പോലീസ് മേദാവി രാഹൂല്‍ ആര്‍. നായരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡി വൈ എസ് പി കെ. ബിജുമോന്റെ മേല്‍ നോട്ടത്തില്‍ രൂപികരിച്ച അന്വേഷണ സംഘത്തില്‍ സി.ഐ. സി. ജയകുമാര്‍, എസ്.ഐ മാരായ ബിജുകുമാര്‍, ഷാരോണ്‍ സി.എസ്, പി.ടി. വര്‍ക്കി, എഎസ്ഐമാരായ രാജേഷ് കെ.കെ, ഷെമീര്‍ എം.എം, എസ്.സി.പി. അഗസ്റ്റ്യന്‍ ജോസഫ്, സിപിഒ ജീമോന്‍ ജോര്‍ജ്ജ് എന്നിവരും ഉണ്ടായിരുന്നു.