ന്യൂഡൽഹി: ജാതി പരാമർശ കേസുകളിൽ ബോളിവുഡ് താരം സൽമാൻ ഖാനെതിരായ തുടർനടപടികൾ സുപ്രീംകോടതി താൽകാലികമായി വിലക്കി. വാൽമീകി സമാജിനെ നിന്ദിക്കുന്ന തരത്തിൽ ജാതി പരാമർശം നടത്തിയെന്ന പരാതിയിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിചാരണയാണ് കോടതി മരവിപ്പിച്ചത്.
'ടൈഗർ സിന്ദാ ഹേ, എന്ന സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റിയാലിറ്റി ഡാൻസ് ഷോക്കിടെയാണ് സൽമാൻ 'ഭാംങ്കി' പരാമർശം നടത്തിയത്. നൃത്തത്തിലുള്ള തന്‍റെ കഴിവിനെ കുറിച്ച് പറയുന്നതിനിടെ 'ഭാംങ്കി' എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.
താരത്തിന്‍റെ പരാമർശത്തിനെതിരെ സഫായ് കർമചാരി കമീഷൻ മുൻ ചെയർമാൻ ഹർണം സിങ് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിശദീകരണം തേടി പൊലീസ് സൽമാന് നോട്ടീസ് അയച്ചിരുന്നു. 'ഭംങ്കി' എന്ന പ്രയോഗം ലോകത്തിലെ വാൽമീകി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ഹർണം സിങ് ചൂണ്ടിക്കാട്ടുന്നു.