മുംബൈ: പുകയിലയുടെയും സുപാരിയുടെയും ദൂഷ്യഫലങ്ങളെ കുറിച്ച് 40 വർഷം മുമ്പ് ആരെങ്കിലും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആഗ്രഹിച്ചു പോകുന്നുവെന്ന്‍ എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. പുകയില ഉപയോഗിച്ചതിൽ തനിക്ക് പശ്ചാത്താപമുണ്ടെന്നും പവാര്‍ വ്യക്തമാക്കി.
2022 ഒാടെ വായിലെ അർബുദം തുടച്ചു നീക്കാനുള്ള ഇന്ത്യൻ ദന്തൽ അസോസിയേഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അർബുദത്തിൽ നിന്ന് വിമുക്തി നേടിയ ശരത് പവാർ.
വായിൽ ബാധിച്ച കാൻസർ തന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു. കാൻസറിൽ നിന്ന് രക്ഷനേടാൻ ശസ്ത്രക്രിയ നടത്തി. പല്ലുകൾ എടുത്തു കളഞ്ഞു. വായ നന്നായി തുറക്കാൻ സാധിക്കാതെയായി. സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടിയതായും പവാർ പറഞ്ഞു.
ഇന്നും ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇൗ രോഗത്തിന് ഇരയാകുന്നതിൽ തനിക്ക് വേദനയുണ്ട്. ഇൗ വിഷയം പാർലമെൻറിൽ ഉയർത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി. ദന്തൽ അസോസിയേഷന്റെ ശ്രമങ്ങൾക്ക് പൂർണ പിന്തുണയും പവാർ പ്രഖ്യാപിച്ചു.