ന്യൂഡല്‍ഹി: എഴുപത് വര്‍ഷക്കാലമായി കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
2014 മെയ് 16ന് മുൻപ് ഇന്ത്യ വെറും വട്ടപ്പൂജ്യമായിരുന്നോ? മുന്‍ സര്‍ക്കാരുകള്‍ ഇന്ത്യയില്‍ ഒന്നും ചെയ്തിട്ടില്ലെന്ന ബിജെപിയുടെ വാദം രാജ്യത്തെ ജനങ്ങളുടെ ബുദ്ധികൂര്‍മ്മതയെ പരിഹസിക്കുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞകാലങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്തു എന്ന ഖ്യാതിക്കുവേണ്ടിയല്ല താനിത് പറയുന്നതെന്നും കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും കഠിന പരിശ്രമങ്ങളും തിരിച്ചറിയണമെന്ന് കരുതിയാണെന്നും അവര്‍ പറഞ്ഞു.
ഭയവും ഭീഷണിയുമാണ് എങ്ങും നടമാടുന്നത്. ബഹുസ്വരമായതും വ്യതിരിക്തമായതുമായ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്നു. മതവിദ്വേഷം ആളിക്കത്തിക്കുന്നു. ജാഗ്രത സമിതിയെന്ന പേരിൽ ഗുണ്ടാ സംഘങ്ങൾ പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് വിജയം മാത്രം മുൻനിറുത്തി സമൂഹത്തെ വിഭജിക്കുന്നു. ബി.ജെ.പി സർക്കാറിന്‍റെ അസഹിഷ്ണുതയെ വിമർശിച്ചുകൊണ്ട് സോണിയ അഭിപ്രായപ്പെട്ടു.
പാർലമെന്‍റിലെ മൃഗീയമായ ഭൂരിപക്ഷം കൊണ്ട് മോദി സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്തുകയാണ്. ലോക്സഭയിൽ പോലും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പാർലമെന്‍റ് പിന്നെ എന്തിനാണ്? ലോക്സഭ അടച്ചുപൂട്ടി നമുക്ക് വീട്ടിൽ പോയിക്കൂടേ?
വാജ്പേയി സർക്കാറിനെ പോലെയല്ല ഈ സർക്കാർ. മോദിസർക്കാറിന് പാർലമെന്‍റ് നടപടികളിൽ പോലും ബഹുമാനമില്ലെന്നും സോണിയ കുറ്റപ്പെടുത്തി. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.