മലയാളികളെ ഇത്രമാത്രം ചിരിപ്പിച്ച ഇന്നസെന്റ് എന്ന അതുല്യ നടൻ. സിനിമയിലും പാർലമെന്ററി രംഗത്തും സംഘടനാ പ്രവർത്തനത്തിലും ഒരുപോലെ ശോഭിച്ച അപൂർവം പേരിൽ ഒരാൾ. കഠിനമായ ജീവിത സാഹചര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ട വ്യക്തിത്വം.
നടൻ തിലകൻ ദിലീപും മോഹൻലാലും നെടുമുടി വേണു ഒക്കെയായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇവരെ എല്ലാം ഒന്നിപ്പിച്ച് അമ്മയ്ക്ക് കീഴിൽ നിർത്തിയ നയ ചാതുരിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുപോലെ അദ്ദേഹം കരഞ്ഞോ സങ്കടപ്പെട്ടോ ആരും കണ്ടിട്ടില്ല.
എന്നാൽ അദ്ദേഹം ആദ്യമായി കരഞ്ഞത് ഭാര്യ ആലീസിന് അസുഖം ആണെന്ന് അറിഞ്ഞപ്പോൾ മാത്രമാണ്. പിൽക്കാലത്തു കാൻസർ എന്ന രോഗത്തെയും ചിരിച്ചു കൊണ്ട് അതിജീവിച്ചു.
ആ ചിരിക്കഥകൾ അനേകം പേർക്ക് കരുത്ത് പകർന്നു. മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് ഇന്നസെന്റ് എന്ന സിനിമാനടൻ. മലയാളി ജീവിതങ്ങളോട് ഇത്രമേൽ ചേർന്ന് നിന്ന മറ്റൊരു നടൻ ഉണ്ടാകില്ല.
രോഗം പിടിമുറുക്കുമ്പോഴും ഹോസ്പിറ്റൽ വാർഡിൽ ചിരി പടർത്തിയ മനുഷ്യനാണ്. നിഷ്കളങ്കമായ ചിരിയുടെ മറ്റൊരു പേര് തന്നെ ആണ് ഇന്നസെന്റ്. മലയാളിയുടെ മനസിൽ എന്നും നിലകൊള്ളുന്ന നിരവധി വേഷങ്ങൾക്ക് അദ്ദേഹം തിരശ്ശീലയിൽ ജീവൻ നൽകി.
സംഭാഷണ ശൈലിയും മാനറിസങ്ങളുമായിരുന്നു കരുത്ത്. ഏതു കഥാപാത്രത്തിനും ഒരു ഇന്നസെന്റ് ടച്ച് നൽകിയിരുന്നു. ഒട്ടനവധി പുരസ്കാരങ്ങൾ ആ മികവിനെ തേടിയെത്തി.
സിനിമാ നടൻ എന്നതിനപ്പുറം അമ്മയുടെ ഭാരവാഹി എന്ന നിലയിലും ലോക്സഭാംഗം എന്ന നിലയിലും ഏറെ ശ്രദ്ധ നേടി. വളരെ ചെറിയ നിലയിൽ നിന്നാണ് ഉയർന്നുവന്നതെന്നത് എന്നും അഭിമാനത്തോടെ പറയുമായിരുന്നു. നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചു.