ഇറാനില്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. 500 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക വിവരമെങ്കിലും യഥാര്‍ത്ഥ കണക്ക് ഇതിലും പലമടങ്ങ് കൂടുതലാണ്. ഇന്നലെയും ജനക്കൂട്ടം ഒരു പോലീസ് അധികാരിയെ വെടിവച്ചു കൊല്ലുകയുണ്ടായി.
സംഘര്‍ഷങ്ങളില്‍ ഇതുവരെ 21 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്..
ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ തുടക്കം കഴിഞ്ഞ ചൊവ്വാഴ്ച മഷാദ് നഗരത്തില്‍ , വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ ഒരുകൂട്ടമാള്‍ക്കാര്‍ നടത്തിയ പ്രകടനമായിരുന്നു.. ഇത് മറ്റു സ്ഥലങ്ങളിലേക്കും കാട്ടുതീ പോലെ വ്യാപിച്ചു.
ഇപ്പോഴിതു പൂര്‍ണ്ണമായും സര്‍ക്കാരിനെതിരെ വലിയൊരു പ്രക്ഷോഭമായി തിരിഞ്ഞിരിക്കുകയാണ്. പഴയ രാജഭരണം തിരിച്ചുകൊണ്ടു വരണമെന്നതാണ് ജനങ്ങളുടെ ആവശ്യം. ഈ നീക്കത്തിന് അമേരിക്കയുടെയും പഴയ രാജകുടുംബത്തിന്റെയും പൂര്‍ണ്ണ പിന്തുണയുമുണ്ട്.
ഇറാനിലെ ഷാ രാജകുടുംബത്തിലെ യുവരാജാവ് 'റസാ പഹല്‍വി' ഇപ്പോള്‍ നടക്കുന്ന ജനമുന്നേറ്റത്തിനു പൂര്‍ണ്ണ പിതുണ പ്രഖ്യാപിച്ചു. യുവരാജാവ് റസാ പഹല്‍വി അമേരിക്കയില്‍ പ്രവാസിയായി കഴിയുകയാണ്.
ഇറാനിലൊട്ടാകെ ഇപ്പോള്‍ വിരോധ പ്രകടനം തുടരുകയാണ്. രാഷ്ട്രപതി 'രുഹാനി' സംഘര്‍ഷം നടത്തുന്നവരെ ബലം പ്രയോഗിച്ചമര്‍ച്ച ചെയ്യാന്‍ പട്ടാളത്തിനും പോലീസിനും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
കൂടുതലാളുകള്‍ വീടുവിട്ട് തെരുവുക ളിലേക്കിറങ്ങുന്നതായാണ് സോഷ്യല്‍ മീഡിയ കളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. പട്ടാളവും പോലീസും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ അമേരിക്കയും സഖ്യകക്ഷികളും രംഗത്ത് വന്നിരിക്കുന്നു.
ഇറാനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ സൌദിഅറേബ്യയും, അവരുടെ ഗള്‍ഫു മേഖലയിലെ സഖ്യരാഷ്ട്രങ്ങളും, അമേരിക്കയും ,ഇറാനിലെ പഴയ ഷാ രാജകുടുംബവുമാണെന്നത് പകല്‍ പോലെ വ്യക്തമാണ്.
ഏറെനാളുകളായി മദ്ധ്യപൂര്‍വേഷ്യയിലെ ഇറാന്‍റെ ഇടപെടലുകള്‍ അവരുടെ ബദ്ധവൈരികളായ സൌദിഅറേബ്യ യുടെ സ്വൈരം കെടുത്തിയിരുന്നു. സൌദിഅറേബ്യയുമായുള്ള സമീപകാലത്തെ അടുപ്പം തങ്ങളുടെ മുഖ്യശത്രുവായ ഇറാനെ ദുര്‍ബലമാക്കാന്‍ ഇസ്രായേലും പരമാവധി ഉപയോഗിക്കുകയാണ്. ഇന്നത്തെ അവസ്ഥയില്‍ ഇറാന്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്..