ശിശിരമേ..
ഇലകളിലിളം കാറ്റ്
മുത്തുമ്പോഴൊക്കെ
പൊഴിഞ്ഞു വീഴുന്നു
കർമ്മകാണ്ഡം തീർന്നൊരു
ജീവതന്തു പോൽ
പിന്നെയും പിന്നെയും
ശിശിരമേ
ഇലകളങ്ങനെ
ഞെട്ടടർന്ന്
താഴേക്ക് താഴേക്ക്
പറന്ന് പറന്ന് പറന്ന്
മണ്ണിലമരുന്നു...
ശാഖോപശാഖ
ശിശിരത്തോടു ശിശിരം
മരത്തോട് ചേർന്ന്
മഴ മഞ്ഞ് കാറ്റ് വെയിൽ
എപ്പഴുമാ മരപ്പന്തലായ്
നിന്നിട്ടങ്ങനെ യൊരു നാൾ ...
സ്വച്ഛശാന്തമായ് മണ്ണിലേക്കാനന്ദ ലബ്ധി പോലെ
കമിഴ്ന്നു വീഴുന്നു
മണ്ണിലലിയുന്നു
ശിശിരമേ
പിന്നെയും
മരങ്ങളിലിളം കാറ്റ്
മുത്തുമ്പോഴൊക്കെ
ഇളവെയിൽ ചുണ്ടുകൾ
ചുംബിക്കുമ്പൊഴൊക്കെ
തളിരിലകൾ പിറവി കൊള്ളുന്നു
ഇലകളായിളം കാറ്റിൽ
ഇളകിയാടുന്നു
ശാഖോപശാഖ തീർക്കുന്നു
മരപ്പന്തൽ തീർക്കുന്നു.
കർമ്മകാണ്ഡം തീർത്തൊരിളം ജീവതന്തുവാകുന്നു ...
ശിശിരമേ..