മൗനത്തിന്റെ കരം പിടിച്ചു ഞാൻ മഴവില്ലാൽ
തെളിമയാർന്ന ഗഗനത്തെ സാക്ഷിയാക്കി
മിഴികളിൽനിന്നും ജലബിന്ദുക്കൾ ഇറ്റിറ്റു വീഴാതെ
സ്വപ്നതുല്യമാം ജല്പനങ്ങളാൽ നീയെന്ന എൻ ശ്വാസത്തെ
യാത്രയാക്കും വേളയിൽ മൊഴിഞ്ഞിടുന്നു പോയിവരൂ സഖേ !
നാമെന്ന രണ്ട് ആത്മാക്കളിൽ നിന്നും ഏറെനാൾ കഴിഞ്ഞാലും
സൂര്യതാപത്താൽ വിടർന്ന് വിലസുന്ന മറ്റൊരു പൂക്കാലം തെളിഞ്ഞിടും
പരസ്പരം കൈമാറിയ വാഗ്ദാനവാക്കുകൾ മനസ്സെന്ന നാലമ്പലത്തിൽ
വിവിധതരം ചായങ്ങളാൽ വരച്ചിട്ട നേർരേഖാ ചിത്രങ്ങൾ കണക്കെ
ഒരിക്കലും മായാതെ മറയാതെ തുളുമ്പി നിറയുന്നസങ്കല്പ ബിന്ദുക്കൾ.
മുകമായ സന്ധ്യയിലും എൻ സഖേ, നിനക്കും എനിക്കും ഇടയിൽ ചേർന്നിരിക്കും
നവമായി മൊട്ടിട്ട സൂനങ്ങൾ തൻ സുഗന്ധങ്ങൾ.
നാം ഒന്നായി നെടുവീർപ്പുകൾ സമ്മാനിച്ച ഗുൽമോഹറിൻ ചുവട്ടിൽ
പുതിയ കാവ്യവുമായി ആരോരുമില്ലാത്ത കാർത്തിക നാളിൽ
ഒന്നും വ്യർത്ഥമായി പോയില്ലല്ലോ?
എന്ന ചുടു ബാഷ്പകണങ്ങളാൽ നാമൊത്തു ചേർന്നിരിക്കും സഖേ !
ആ മാത്രയിലും നിറമിഴിതുളുമ്പാതെ ഒരു ആവർത്തി കൂടി ഞാൻ പറയട്ടെ
പോയി വരൂ സഖേ ! ഓർമ്മയിലെന്നും നീയല്ലോ..