ദുബായ് : ദുബായിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന്, യുഎഇ ഗവര്‍മെന്റിന്റെ പത്തു വര്‍ഷത്തെ ഗോള്‍ഡണ്‍ വീസ ലഭിച്ചു. ഇന്ത്യയിലുള്ള വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകിച്ച്, മലയാള മാധ്യമ മേഖലകളിൽ നിന്നും ഗോള്‍ഡൻ വീസ ലഭിക്കുന്നത് ഇതാദ്യമായാണ്.
നേരത്തെ, യുഎഇയിലെ പ്രാദേശിക മാധ്യമങ്ങളിലെ വിദേശികളായ ജേണലിസ്റ്റുകള്‍ക്കാണ് ഗോള്‍ഡണ്‍ വീസ നല്‍കിയിരുന്നത്. കഴിഞ്ഞ 19 വര്‍ഷമായി യുഎഇയിലെ വിവിധ മലയാള മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത എല്‍വിസിന്, ഫോറിന്‍ ജേണലിസ്റ്റ് എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിലധികമായി എല്‍വിസ് ദുബായില്‍ ജയ്ഹിന്ദ് ടി വി മീഡിയയില്‍ ഈസ്റ്റിന്റെ വാര്‍ത്താ വിഭാഗം മേധാവിയായി ജോലി ചെയ്തു വരുകയാണ്.
നേരത്തെ, ദുബായ്, അബുദാബി, ഷാര്‍ജ ഗവര്‍മെന്റുകളുടെ പ്രശംസയും അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. തൃശൂര്‍ അവന്യൂ റോഡില്‍ ചാലിശേരി കുറ്റൂക്കാരന്‍ കുടുംബാംഗമാണ്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദേശികള്‍ക്കാണ് യുഎഇ, പത്തു വര്‍ഷത്തെ ദീര്‍ഘകാല താമസ വീസ നല്‍കുന്നത്.
അതേസമയം, ഒരേ ചാനലില്‍ ഒരാള്‍ തുടര്‍ച്ചയായി 13 വര്‍ഷക്കാലം, ടെലിവിഷന്‍ ഷോ അവതരിപ്പിച്ച്, എഴുന്നൂറ് എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്ത ആദ്യ റെക്കോര്‍ഡും എല്‍വിസിന് ലഭിച്ചിരുന്നു. 2021 ജൂണ്‍ അവസാനം ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള യുഎഇ വിലക്ക്, യുഎഇയില്‍ വെച്ച് ബോളിവുഡ് നടി ശ്രീദേവി മരണപ്പെട്ടത്, തിരുവനന്തപുരം-ദുബായ് എമിറേറ്റ്സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്, പ്രവാസികളുടെ കൊവിഡ് കാല അനുഭവങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ വിഷയത്തിലുള്ള അനാസ്ഥകള്‍, തുടങ്ങി ജനശ്രദ്ധ നേടിയ നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.
എൽവിസ് മലയാള മനോരമ ഉള്‍പ്പടെ, മാധ്യമ സ്ഥാപനങ്ങളില്‍ ഇന്ത്യയിലും യുഎഇയിലും ജോലി ചെയ്തിട്ടുണ്ട്. ദീപയാണ് ഭാര്യ. ദുബായില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എഡ്രിക് എല്‍വിസ് ചുമ്മാര്‍, എഡ്വിന്‍ എല്‍വിസ് ചുമ്മാര്‍ എന്നിവര്‍ മക്കളാണ്.