ജിദ്ദ: ആദ്യത്തെ സൗദി, അറബ്, മുസ്ലിം വനിതാ ബഹിരാകാശ സഞ്ചാരി കൂടി ഉൾപ്പെട്ട സൗദി അറേബ്യയുടെ രണ്ടംഗ ബഹിരാകാശ സംഘം മെയ് 21 ന് ഭൂമിയിൽ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്രയാകും. സൗദി സ്‌പേസ് അതോറിറ്റിയുടെ കീഴിൽ 2022 സെപ്തംബർ 22 ന് തുടക്കമിട്ട ബഹിരാകാശ യാത്രാ പരിപാടിയുടെ സാക്ഷാത്കാരമാണ് ഇത്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ മേഖലയിൽ അഭിമാനം സ്ഫുരിക്കുന്ന പുതിയൊരു ഘട്ടം സമാരംഭിക്കുകയുമാണ് ഇതിലൂടെ .
സ്ത്രീ ശാക്തീകരണത്തിന്റെ സർവ നിയന്ത്രണങ്ങളും ഭേദിച്ച് റയാന ബെർണാവി എന്ന വനിതാ കൂടി ഉൾപ്പെടട്ടതാണ് ആദ്യ സൗദി ബഹിരാകാശ സംഘം. അലി അൽഖർനി ആണ് സംഘത്തിലെ മറ്റൊരാൾ.
മനുഷ്യനെ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള ഉത്തരങ്ങൾ ലഭിക്കാൻ സഹായിക്കുന്ന മൈക്രോഗ്രാവിറ്റി പരിതസ്ഥിതിയിൽ 14 പുത്തൻ ശാസ്ത്ര ഗവേഷണ പരീക്ഷണങ്ങൾ സൗദി ബഹിരാകാശ യാത്രയിലൂടെ ഉണ്ടാവുമെന്നും സൗദി സ്‌പേസ് അതോറിറ്റി കേന്ദ്രങ്ങൾ വിവരിച്ചു. അവയിൽ ചിലത് ആദ്യമായാണ് ബഹിരാകാശ സ്‌റ്റേഷനിൽ വച്ച് നടത്തുന്നത്.
സൗദിയുടെ "വിഷൻ 2030" മുന്നോട്ടു വെക്കുന്ന ബഹിരാകാശ പര്യവേഷണത്തിലൂടെ ലഭിക്കുന്ന ഫലങ്ങൾ മാനവികതയ്ക്കുള്ള സേവനമാവും എന്നതോടൊപ്പം സൗദി അറേബ്യൻ ഗവേഷണ കേന്ദ്രങ്ങളുടെ രാജ്യാന്തര തലത്തിലുള്ള പങ്ക് സ്ഥിരപ്പെടുത്തുകയും മഹനീയമാകുന്നതുമായിരിക്കും ബഹിരാകാശ ദൗത്യം.
ഒരേ സമയം ഒരേ രാജ്യക്കാരായ രണ്ട് ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാൻ കഴിയുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി സൗദി അറേബ്യ മാറുകയും ചെയ്യുകയാണ് മെയ് 21 ന് അലി അൽഖർനിയും റയാന ബർണാവിയും ആകാശ സീമകൾ ഭേദിച്ച് കുതിക്കുമ്പോൾ സംഭവിക്കുന്നത്.
കഴിഞ്ഞ മാസം രണ്ടു യാത്രികരെയും എതിരേറ്റ സൗദി കിരീടാവകാശിയും സ്‌പേസ് അതോറിറ്റി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇരുവർക്കും യാത്രാ മംഗളവും ദൗത്യ വിജയവും നേർന്നിരുന്നു.