മദീന: ജൂൺ അവസാന വാരം ആരംഭിക്കുന്ന വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിലേയ്ക്ക് വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് ആരംഭിച്ചു. ആദ്യ സംഘം ശനിയാഴ്ച്ച രാവിലെ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് രണ്ടു വിമാനങ്ങളിലായി എത്തിയ 567 ഹാജിമാരാണ് ഇതവണയെത്തുന്ന ആദ്യ വിദേശി ഹജ്ജ് സംഘമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലും ആദ്യദിവസം തന്നെ വിദേശി ഹാജിമാർ എത്തിത്തുടങ്ങി. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത് ഷാ ജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യസംഘം ഹാജിമാരും "മക്കാ റൂട്ട്" പ്രകാരം എത്തിയവരാണ്.
ഇന്ത്യയിൽ നിന്നും ഹാജിമാർ എത്തിത്തുടങ്ങി. സർക്കാർ ക്വാട്ടയിലുള്ളവരാണ് ഇവർ. സ്വകാര്യ ഏജൻസികളിലുള്ളവരുടെ യാത്ര വൈകുമെന്നാണ് അറിയാനായത്. കേരളത്തിൽ നിന്നുള്ള സർക്കാർ ക്വാട്ടയിലുള്ള ഹാജിമാർ നാല് മുതലാണ് പുറപ്പെട്ടു തുടങ്ങുക. ആദ്യ സംഘം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. ഏഴിന് നെടുമ്പാശേരി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും കൂടി ഹാജിമാർ പുറപ്പെട്ടു തുടങ്ങും,
ഇറാനിൽ നിന്ന് 85, 000 തീർത്ഥാടകരാണ് ഇത്തവണത്തെ ഹജ്ജിൽ പങ്കെടുക്കുന്നത്. ഇവരുടെ ആഗമനം മെയ് 24 ന് ആരംഭിക്കും. ജൂൺ 25 വരെ ഇത് തുടരും.
ഹജ്ജാജി സേവനത്തിൽ പൊളിച്ചെഴുത്തായി "മക്കാ റൂട്ട്"
"മക്കാ റൂട്ട്" പദ്ധ്വതി പ്രകാരമാണ് ഇത്തവണ മലേഷ്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹാജിമാർ എത്തുന്നത്. ഹാജിമാരുടെ എല്ലാ നടപടികളും അവർ പുറപ്പെടുന്ന സ്വദേശത്തെ വിമാനത്താവളത്തിൽ വെച്ച് തന്നെ പൂർത്തിയാക്കുന്ന സംവിധാനമാണ് "മക്കാ റൂട്ട്". ഇതുപ്രകാരം, വിസ ഇലക്‌ട്രോണിക് രീതിയിൽ ഇഷ്യൂ ചെയ്യുന്നതിൽ തുടങ്ങി ആരോഗ്യ നിബന്ധനകളുടെ പരിശോധന, ബയോമെട്രിക് - ഫോട്ടോ പരിശോധനകൾ, പാസ്‌പോർട്ട് നടപടിക്രമങ്ങളുടെ പൂർത്തീകരണം, സൗദിയിലെ ഗതാഗത - താമസ ഏർപ്പാടുകൾക്കനുസരിച്ച് അനുസരിച്ച് ലഗേജ് കോഡിംഗും തരംതിരിക്കലും തുടങ്ങിയ നടപടികളെല്ലാം തീർത്ഥാടകർ പുറപ്പെടുന്ന വിമാനത്താവളത്തിൽ വെച്ച് തന്നെ പൂർത്തിയാക്കും. സൗദിയിലെത്തുന്ന തീർത്ഥാടകന് യാതൊരു നടപടിയും പൂർത്തിയാകേണ്ടതായി വരില്ല, നേരേ ബസ്സുകളിൽ കയറിയിരുന്നാൽ മതിയാകും.
കഴിഞ്ഞ വർഷം മുതലാണ് ഹജ്ജാജി സേവനത്തിലെ പൊളിച്ചെഴുത്തെന്ന് വിശേഷിപ്പിക്കാവുന്ന മക്കാ റൂട്ട്" സൗദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയത്. ഈ വർഷം രണ്ടു രാജ്യങ്ങളെ കൂടി പുതുതായി ഈ ഗണത്തിൽ പെടുത്തി. ഇതോടെ "മക്കാ റൂട്ട്" ഏഴു രാജ്യങ്ങൾക്ക് ബാധകമാക്കി - മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് സൗദിയിലെ വിമാനത്താവളത്തിൽ ഇറങ്ങിയാൽ ഉടൻ ബസുകളിൽ കയറി താമസസ്ഥലത്തേക്ക് പോകാം.
ആരോഗ്യ, ഹജ്ജ് - ഉംറാ മന്ത്രാലയങ്ങൾ, സിവിൽ ഏവിയേഷൻ അതോറിട്ടി, കസ്റ്റംസ്, സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പാസ്പോർട്ട് വിഭാഗം, ഹജ്ജാജി സർവീസ് പ്രോഗ്രാം തുടങ്ങിയവയുമായി ചേർന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ചതാണ് "മക്കാ റൂട്ട്".