ഇന്ത്യയുടെ ആദ്യ സൗര്യ ദൗത്യമായ ആദിത്യ എൽ1 അതിന്റെ ലക്ഷ്യ സ്ഥാനമായ ലഗ്രാഞ്ച് പോയിന്റ് 1ലേക്കുള്ള യാത്ര തുടരുകയാണ്. പേടകം നാളെ പുലർച്ചെ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്നും മാറി പുതിയ ഭ്രമണപഥത്തിലേക്ക് കയറും. പുലർച്ചെ 2 മണിക്കാണ് ഒന്നാം ലഗ്രാഞ്ച് ബിന്ദുവിലേക്കുള്ള യാത്രക്ക് തുടക്കമിടുന്ന ട്രാൻസ് ലഗ്രാഞ്ചിയൻ പോയിന്റ് 1 ഇൻസേർഷൻ(ടിഎൽ 1) നടക്കുകയെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൺ-എർത്ത് ലഗ്രാഞ്ച് പോയിന്റ് 1 (L1) യിലേക്കുള്ള അതിന്റെ 110 ദിവസത്തെ യാത്രയുടെ തുടക്കമാണിത്. ക്രൂയ്‌സ് ഫേസ് എന്നാണ് ഈ ഘട്ടത്തെ അറിയപ്പെടുന്നത്. ഭൂമിയെ ചുറ്റിപ്പറ്റിയുള്ള നാല് ഭ്രമണപഥം ഉയർത്തൽ പ്രക്രിയ പേടകം വിജയകരമായി പൂർത്തിയാക്കി.
മൗറീഷ്യസ്, ബംഗളൂരു, എസ്ഡിഎസ്സി-ഷാർ, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്നാണ് നിരീക്ഷണം. സെപ്റ്റംബർ രണ്ടാം തീയതി 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് ആദിത്യ എൽ1 വിക്ഷേപിച്ചത്. 125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചശേഷമാകും 'ആദിത്യ' ലക്ഷ്യസ്ഥാനത്ത് എത്തുക.
സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയുൾപ്പെടെയുള്ള വിവിധ വശങ്ങൾ നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഏഴ് പേലോഡുകൾ പേടകത്തിലുണ്ട്. ഭൂമിയിൽ നിന്ന് സൂര്യന്റെ ദിശയിൽ ലാഗ്രാഞ്ച് പോയിന്റ് 1 ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് പേടകം സ്ഥാപിക്കുക. ഈ സ്ഥാനം, ഗ്രഹണങ്ങളിൽ നിന്നൊക്കെ തടസ്സമില്ലാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാൻ ആദിത്യ എൽ1നെ അനുവദിക്കും.
ഇന്ത്യയുടെ ബഹിരാകാശ ശ്രമങ്ങളിലെ സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് ആദിത്യ-എൽ1. ഇത് രാജ്യത്തിന്റെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സൗര ദൗത്യത്തെ അടയാളപ്പെടുത്തുക മാത്രമല്ല, സൂര്യനെക്കുറിച്ചുള്ള നമ്മുടെ ധാരണയും ബഹിരാകാശ കാലാവസ്ഥയിൽ അതിന്റെ സ്വാധീനവും വർദ്ധിപ്പിക്കുന്ന നിർണായക വിവരങ്ങൾ നൽകുകയും ചെയ്യും.