സാമ്പത്തിക വിദഗ്‌ധരുടെ പ്രതീക്ഷകൾ ശരിവച്ച് പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ തുടരുമെന്ന് ആർബിഐ വ്യക്തമാക്കി. ദ്വൈമാസ പണ നയ യോഗത്തിന് ശേഷമാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്.
ആറംഗ എംപിസി ഇത് തുടർച്ചയായ നാലാം തവണയാണ് പലിശ നിരക്ക് നിലനിർത്താൻ തീരുമാനിക്കുന്നത്. "വികസിച്ചുകൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക്, ഫിനാൻഷ്യൽ സംഭവ വികാസങ്ങളുടെയും കാഴ്‌ചപ്പാടുകളുടെയും വിശദമായ വിലയിരുത്തലിന് ശേഷം, പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.5 ശതമാനമായി നിലനിർത്താൻ എംപിസി ഏകകണ്ഠമായി തീരുമാനിച്ചു.” ശക്തികാന്ത ദാസ് പറഞ്ഞു.
നയപരമായ നിലപാടിന് പിന്നിലെ എംപിസിയുടെ യുക്തി വിശദീകരിച്ച ശക്തികാന്ത ദാസ്, സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ പ്രതിസന്ധി സൃഷ്‌ടിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി.
"വികസിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പ വളർച്ചയുടെ ചലനാത്മകതയും 250 ബേസിസ് പോയിന്റുകളുടെ ക്യുമുലേറ്റീവ് പോളിസി റിപ്പോ നിരക്ക് വർദ്ധനയും കണക്കിലെടുത്ത്, എംപിസി നയം റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.5 ശതമാനത്തിൽ നിലനിർത്താൻ തീരുമാനിച്ചു" ആർബിഐ ഗവർണർ പറഞ്ഞു.