അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. നിഗൂഢത നിറഞ്ഞ ഒരു സ്ത്രീയെക്കുറിച്ചുള്ള വാര്‍ത്തകളാണ് തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്നത്.
നാല് വയസ്സുള്ള ഓസ്ട്രേലിയന്‍ പെണ്‍കുട്ടി ക്ലിയോ സ്മിത്താണ് തന്നെ തട്ടിക്കൊണ്ടു പോയവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് നല്‍കിയത്. തന്നെ പാര്‍പ്പിച്ചിരുന്ന വീട്ടില്‍ ഒരു സ്ത്രീ വരുമായിരുന്നുവെന്നും അവര്‍ തന്നെ മുടി ചീകാനും ഡ്രസ്സ് ധരിക്കാനുമൊക്കെ സഹായിച്ചിരുന്നുവെന്നും ക്ലിയോ പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പോലീസ് ഈ സ്ത്രീയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അതേസമയം കേസില്‍ നേരത്തെ ടെറന്‍സ് കെല്ലി എന്ന 36കാരന്‍ അറസ്റ്റിലായിരുന്നു. പതിനാറു വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോകല്‍, ഒളിവില്‍ പാര്‍പ്പിക്കല്‍, തുടങ്ങി വിവിധ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ടെറന്‍സ് കെല്ലിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പാവകളോട് വല്ലാത്തൊരു താല്‍പര്യമുള്ള വ്യക്തിയാണ് ടെറന്‍സ് കെല്ലിയെന്ന് പോലീസ് പറയുന്നു. ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പാവകളുടെ പ്രത്യേകതകള്‍ വര്‍ണ്ണിക്കുന്ന ഒരു പേജ് കൈകാര്യം ചെയ്യുന്നുണ്ട്. വീട്ടില്‍ നിന്നും കാണാതായ ക്ലിയോ സ്മിത്തിനെ പതിനെട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയയിലെ തീരദേശ പട്ടണമായ കാര്‍നാര്‍വോണിലെ ഒരു വീട്ടില്‍ രാത്രി നടത്തിയ റെയ്ഡിന് ശേഷമാണ് കണ്ടെത്തിയത്.
പോലീസും രക്ഷാപ്രവര്‍ത്തകരും മറ്റുള്ളവരുമടക്കം നൂറോളമാളുകളാണ് തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നത്. കുട്ടിയെ അന്വേഷിച്ച് കുടുംബാംഗങ്ങളും പോലീസും നാടു മുഴുവന്‍ നടന്നപ്പോള്‍ ക്ലിയോയുടെ വീട്ടില്‍ നിന്ന് വെറും പത്ത് മിനുട്ടിന്റെ ഡ്രൈവിംഗ് ദൂരത്തിലാണ് കുട്ടി ഉണ്ടായിരുന്നത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ കെല്ലിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരോ, അയാളുമായി അടുത്തിടെ ഫോണില്‍ സംസാരിച്ചവരോ ഉണ്ടെങ്കില്‍ വന്നു വിവരം അറിയിക്കണമെന്നും പോലീസ് പറഞ്ഞു.
ക്ലിയയെ കാണാതായ ശേഷം കണ്ടെത്താനുള്ള അഭ്യര്‍ത്ഥനകള്‍ കുടുംബം നടത്തിയിരുന്നതിനാല്‍ ആളുകള്‍ ക്ലിയയ്ക്കായുള്ള പ്രാര്‍ത്ഥനയിലായിരുന്നു. കുട്ടിയെ ജീവനോടെ തിരികെ ലഭിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഏകദേശം 4,500 ജനസംഖ്യയുള്ള കാര്‍നാര്‍വോണിലെ തെരുവുകളില്‍ പിങ്ക് ബലൂണുകളും 'സ്വാഗതം' എന്നെഴുതിയ ബോര്‍ഡുകളും കൊണ്ട് നിറച്ചാണ് ആളുകള്‍ സന്തോഷമറിയിച്ചത്.