ഡെര്‍ണ: ലിബിയയുടെ കിഴക്കന്‍ ഗരമായ ഡെര്‍മയില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു. ഡാനിയേല്‍ ചുഴലിക്കാറ്റ് വരുത്തിവച്ച വിനാശത്തിലും പ്രളയത്തിലും മരണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
87 ഈജിപ്ഷ്യന്‍ പൗരന്മന്മാരുടെ മൃതദേഹങ്ങള്‍ കിട്ടിയതായി ഈജിപ്ഷ്യന്‍ എമിഗ്രഷന്‍ വിഭാഗം സ്ഥിരീകരിച്ചു. ഈ മൃതദേഹങ്ങള്‍ ഈജിപ്ഷ്യന്‍ സൈന്യം നാട്ടിലെത്തിക്കുകയും സംസ്‌കരിക്കുകയും ചെയ്‌തെന്ന് മന്ത്രാലയം വെളിപ്പെടുത്തി. ഡാനിയല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് ലിബിയയില്‍ പേമാരി ആരംഭിച്ചത്. രണ്ടു ഡാമുകള്‍ പൊട്ടിയതോടെ ഡെര്‍ണ നഗരം പൂര്‍ണമായും വെള്ളത്തിനടിയിലായി.
മൃതദേഹങ്ങള്‍ എല്ലായിടത്തും ചിതറി കിടക്കുന്ന നിലയിലാണ്. കടലിലും മൃതദേഹങ്ങള്‍ ഒഴുകി നടക്കുകയാണ്. കെട്ടിടങ്ങളും റോഡും തകര്‍ന്നും കിടക്കുന്ന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം അതിദുഷ്‌കരമായിത്തന്നെ തുടരുകയാണ്.
'' എന്റെ പിതാവിന്റെ കുടുംബത്തില്‍ നിന്ന് അമ്പതോളം പേരെ കാണാതായി. എത്ര തെരഞ്ഞിട്ടും ഭാര്യയെയും മക്കളെയും കണ്ടെത്താനായില്ല. ഭാര്യയുടെ ഫോണ്‍ ഓഫായ നിലയിലാണ്''- ഡ്രൈവറായ ഉസാമ അല്‍ ഹുസാദി (52) കരഞ്ഞുകൊണ്ട് അറിയിച്ചു.
'' എല്ലാവരും താഴ്‌വരയിലെ കടലിലേക്ക് ഒഴുകിപോയി. ദൈവം അവരോട് കരുണ കാണിച്ച് സ്വര്‍ഗം നല്‍കട്ടെ''- 15 പേരടങ്ങുന്ന കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ഇഷ്ടിക ഫാക്ടറി തൊഴിലാളിയായ വാലി എഡിന്‍ മുഹമ്മദ് (24) കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു.
തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍, യു.എ.ഇ. എന്നീ രാജ്യങ്ങള്‍ സാധ്യമായ എല്ലാ സഹായങ്ങളും ലിബിയയ്ക്ക് നല്‍കുന്നുണ്ട്. 150 ടണ്‍ ഭക്ഷ്യവസ്തുക്കളുമായി രണ്ടുവിമാനങ്ങള്‍ യു.എ.ഇയിലേക്ക് അയച്ചു. അയച്ചത്. 40 ടണ്‍ സാധനങ്ങളുമായി കുവൈത്ത് വിമാനവും 67 ടണ്‍ അവശ്യ വസ്തുക്കളുമായി ഖത്തര്‍ വിമാനവും എത്തി.
സൈനിക വിമാനത്തില്‍ പാഴ്‌സലുകള്‍, ടെന്റുകള്‍, പുതപ്പുകള്‍ എന്നിവയാണ് ജോര്‍ദാന്‍ അയച്ചത്. ദുരന്തനിവാരണത്തിനുള്ള ഉപകരണങ്ങളും സംവിധാനങ്ങളുമടക്കം യൂറോപ്യന്‍ യൂണിയനും എത്തിച്ചു. 5 ലക്ഷം യൂറോയും കൈമാറി.