ന്യൂഡൽഹി: ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡ വിടണമെന്ന ഖാലിസ്ഥാൻ നേതാവിന്റെ ആഹ്വാനം തള്ളി കനേഡിയൻ സർക്കാർ. കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് വിസ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ നടപടികൾക്ക് പിന്നാലെയാണ് കാനഡ സർക്കാർ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് വിദ്വേഷത്തിന് ഇടമില്ലെന്ന് കാനഡ പബ്ലിക് സേഫ്റ്റി മന്ത്രാലയം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ മടങ്ങണമെന്ന് ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപട്വന്ത് സിംഗ് പൻ ആണ് ആവശ്യപ്പെട്ടത്. ഈ വീഡിയോ അങ്ങേയറ്റം പ്രകോപനകരവും വിദ്വേഷജനകവുമാണെന്ന് സർക്കാർ ആരോപിച്ചു. കനേഡിയൻ പൗരന്മാരോടും അവർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുമുള്ള അനാദരവാണിത്. കാനഡയിലുള്ളവർ പരസ്പരം ബഹുമാനിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുന്നതിന് മുൻപ് പുറത്തിറങ്ങിയ വീഡിയോ ആണിത്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ മൗനം പാലിച്ചിരുന്ന ട്രൂഡോ ഭരണകൂടം ഇതാദ്യമായാണ് വിഷയത്തിൽ പ്രതികരിക്കുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സുരക്ഷ ആവശ്യപ്പെട്ട് ‘ഹിന്ദു ഫോറം കാനഡ’യിലെ അംഗങ്ങൾ സർക്കാരിന് കത്തയച്ചിരുന്നു.