Advertisment

കാനഡയിലെ ഹിന്ദുക്കള്‍ക്ക് ഭീഷണി, രാജ്യം വിടണമെന്ന് ഖാലിസ്ഥാന്‍ സംഘടന; ആശങ്ക അറിയിച്ച് ട്രൂഡോ സര്‍ക്കാരിന് കത്ത്

ട്രൂഡോ സര്‍ക്കാരിലെ പബ്ലിക് സേഫ്റ്റി മന്ത്രി ഡൊമിനിക് ലെബ്ലാങ്കിനാണ് 'ഹിന്ദു ഫോറം കാനഡ' കത്തയച്ചത്.

New Update
khalistan threat canada

ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കാനഡയിലെ ഹിന്ദു സമൂഹത്തെ ഭീഷണിപ്പെടുത്തി ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു. ഹിന്ദുക്കള്‍ കാനഡ വിട്ട് ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്ന പന്നുവിന്റെ വീഡിയോയാണ് ആശങ്ക പരത്തിയത്. ഇതിന് പിന്നാലെ കനേഡിയന്‍ ഹിന്ദു സംഘടനയായ 'ഹിന്ദു ഫോറം കാനഡ' പന്നുവിന്റെ പ്രസ്താവനകളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ഇവര്‍ ഭീഷണി സംബന്ധിച്ച് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. പന്നുവിന്റെ ഭീഷണി വിദ്വേഷ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

Advertisment

ട്രൂഡോ സര്‍ക്കാരിലെ പബ്ലിക് സേഫ്റ്റി മന്ത്രി ഡൊമിനിക് ലെബ്ലാങ്കിനാണ് 'ഹിന്ദു ഫോറം കാനഡ' കത്തയച്ചത്. കാനഡയിലെ ഹിന്ദു സമൂഹത്തിനെതിരെ ഗുര്‍പത്വന്ത് സിംഗ് പന്നു അടുത്തിടെ നടത്തിയ പ്രസ്താവനകളെക്കുറിച്ച് ആശങ്കയുണ്ടെന്നും കനേഡിയന്‍ പൗരന്മാരുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഈ വിഷയം അതീവ ഗൗരവമായി കാണണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ പന്നുവിന്റെ ഒരു വീഡിയോയാണ് ആശങ്ക കൂട്ടിയത്.

തന്റെയും ഖാലിസ്ഥാനി സഹപ്രവര്‍ത്തകരുടെയും കാഴ്ചപ്പാടുകള്‍ പന്നു വ്യക്തമായി വീഡിയോയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കാത്ത ആളുകളെയാണ് അവര്‍ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ അതിന്റെ ഗൗരവം കുറച്ചുകാണരുത്.ഭരണകൂടം ഇക്കാര്യത്തില്‍ ഗൗരവമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. പന്നുവിന്റെ ഈ മൊഴി ഇനിയും ആവിഷ്‌കാര സ്വാതന്ത്ര്യമായി എടുക്കുമോയെന്നും കത്തില്‍ ചോദിക്കുന്നു. 

കാനഡയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലാണ് ഖാലിസ്ഥാനി വിഘടനവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) തലവന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു പരസ്യമായി ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയത്. 'കാനഡ വിടൂ, ഹിന്ദുക്കളേ, ഇന്ത്യയിലേക്ക് പോകൂ' എന്ന തലക്കെട്ടിലാണ് വീഡിയോ. 'ഇന്തോ-കനേഡിയന്‍ ഹിന്ദുക്കളേ, കാനഡയോടും കനേഡിയന്‍ ഭരണഘടനയോടുമുള്ള നിങ്ങളുടെ കൂറ് നിങ്ങള്‍ വ്യക്തമാക്കി. നിങ്ങളുടെ ലക്ഷ്യസ്ഥാനം ഇന്ത്യയാണ്.കാനഡ വിടൂ, ഇന്ത്യയിലേക്ക് പോകൂ.', പന്നു പറഞ്ഞു.

ജൂണില്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്നാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചത്. അടുത്തിടെ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ സംഘര്‍ഷം രൂക്ഷമായി. കാനഡയുടെ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ തള്ളിക്കളഞ്ഞു. കൂടാതെ, ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയതിന് മറുപടിയായി ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യ രാജ്യത്ത് നിന്ന് പുറത്താക്കി.

canada khalistan justin trudo
Advertisment