കനത്ത മഴയില്‍ ഇവിടെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഡെര്‍നയില്‍ മാത്രം 2000 പേര്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം. ഡെര്‍നയ്ക്കു പുറമേ കിഴക്കന്‍ ലിബിയയിലെ ബയ്ദ, വടക്കന്‍ ലിബിയയിലെ തീരപ്രദേശമായ ബെംഗസി, ബൈദ, അല്‍ മര്‍ജ്, സുസ എന്നിവിടങ്ങളിലും പ്രളയം കാര്യമായ നാശനഷ്ടമുണ്ടാക്കി.
മെഡിറ്റനേറിയന്‍ ചുഴലിക്കാറ്റായ ഡാനിയല്‍ വീശയടിച്ചതിനെ തുടര്‍ന്നാണ് പ്രധാനനഗരങ്ങളിലൊന്നായ ഡെര്‍നയും സമീപപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയത്.സെപ്റ്റംബർ പത്തോടെയാണ് കിഴക്കന്‍ ലിബിയയില്‍ ഡാനിയൽ കൊടുങ്കാറ്റ് വീശിയടിക്കാൻ തുടങ്ങിയത്. തീരദേശ പട്ടണമായ ജബല്‍ അല്‍ അഖ്ദര്‍, ബെന്‍ഗാസ് എന്നീ പ്രദേശങ്ങൾ പൂർണമായും നശിച്ച അവസ്ഥയിലാണ്.
ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമായ ഡെര്‍നയില്‍ പതിനായിരത്തിലേറെപേരെ കാണാതായെന്നും ലിബിയൻ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു.ഡെര്‍ന പ്രേതനഗരമായി മാറിയെന്ന് നഗരത്തിലെത്തിയ സഞ്ചാരി അബ്ദുല്‍ ജലീല്‍ പറഞ്ഞു. മൃതദേഹങ്ങൾ ഇപ്പോഴും പലയിടത്തും ഒഴുകിനടക്കുകയാണ്. പലരും കടലിലേക്ക് ഒലിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. ഡാനിയല്‍ കൊടുങ്കാറ്റിനു പിന്നാലെയാണ് ലിബിയയില്‍ പ്രളയമുണ്ടായത്. കഴിഞ്ഞ ആഴ്‌ച ഗ്രീസില്‍ ആഞ്ഞടിച്ച ശേഷമാണ് ഡാനിയല്‍ ലിബിയയില്‍ നാശം വിതച്ചത്.