ഗാസാ സിറ്റി: പത്താം ദിവസവും ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുമ്പോള്‍ ദുരിതം ഒഴിയാതെ ഗാസ. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 2,808 ആയി. പതിനൊന്ന് പലസ്തീൻ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. 10,850 പേർക്ക് യുദ്ധത്തിൽ പരിക്ക് ഏറ്റു. 3,500 ൽ അധികം ആളുകൾ ഗാസയിലെ ആശുപത്രികളിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ സംവിധാനമില്ലെന്നും യു എൻ പറയുന്നു.
അതേസമയം ഗാസയിലേക്ക് മരുന്ന് വിതരണം നടത്താൻ ഇസ്രയേൽ സമ്മതിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കനും നടത്തിയ കൂടി കാഴ്ചയിലാണ് തീരുമാനം. ഗാസയിലേക്ക് മാനുഷിക ഇടനാഴിയൊരുക്കാനും റാഫാ അതിർത്തി തുറന്ന് നൽകാനുമുള്ള അമേരിക്കൻ ശ്രമങ്ങൾ പരാജയപ്പെട്ടു.
ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് ഒസാമ മസീനിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. ജറുസലേമിലേക്കും ടെൽ അവീവിലേക്കും ഹമാസ് മിസൈൽ ആക്രമണം നടത്തി. ഇസ്രയേൽ ജയിലുകളിലുള്ള 6,000 തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവുമായി ഹമാസ് രംഗത്ത് എത്തി. 200 ൽ അധികം ആളുകളെ തങ്ങൾ ബന്ദികളാക്കിയിട്ടുണ്ടെന്നും ഇവരെ വിട്ടയക്കാൻ തയ്യാറാണെന്നും ഹമാസ് അറിയിച്ചു. ഉന്നത സൈനികോദ്യോഗസ്ഥരടക്കം തടവുകാരായി തങ്ങളുടെ പക്കലുണ്ടെന്നും ഹമാസ് വക്താവ് ഹാലീദ് മെഷാൽ അവകാശപ്പെട്ടു.
ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൻ രംഗത്തെത്തി. ദീർഘനാൾ നീണ്ട് നിൽക്കുന്ന യുദ്ധമാണ് വരാൻ പോകുന്നതെന്നും ബ്ലിങ്കൻ പറഞ്ഞു. ഗാസയ്ക്ക് നേരെ ആക്രമണം തുടർന്നാൽ ഇസ്രയേലിനെതിരെ പ്രതിരോധ മുന്നണിയൊരുക്കുമെന്ന മുന്നറിയിപ്പുമായി ഇറാനും രംഗത്ത് എത്തിയിട്ടുണ്ട്. ഇറാൻ അനുകൂല ശക്തികളെ കൂട്ടിയോജിപ്പിച്ച് വരും മണിക്കൂറിൽ തന്നെ മുൻകരുതൽ നടപടികൾ ആരംഭിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയൻ പറഞ്ഞു.
ലബനൻ അതിർത്തി കേന്ദ്രീകരിച്ച് ഇസ്രയേലിനെതിരെ ഹിസ്ബൊള്ളയും ആക്രമണം നടത്തുന്നുണ്ട്. ലബനൻ അതിർത്തിയിൽ നിന്ന് ഇസ്രയേൽ ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ആക്രമിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്ന് ഹിസ്ബൊള്ളക്കും ഇറാനും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.