ജി20 ഉച്ചകോടിക്കിടെ ന്യൂഡൽഹിയിലെ ലളിത് ഹോട്ടലിൽ പ്രത്യേകം തയ്യാറാക്കിയ പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ വിസമ്മതിച്ചതായി റിപ്പോർട്ടുകൾ. ഇത് ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കിയിരുന്നു.
ജസ്‌റ്റിൻ ട്രൂഡോയ്‌ക്കായി ന്യൂഡൽഹിയിലെ ലളിത് ഹോട്ടലിൽ പ്രത്യേക പ്രസിഡൻഷ്യൽ സ്യൂട്ട് ബുക്ക് ചെയ്‌തിരുന്നുവെങ്കിലും അദ്ദേഹം ഒരു ദിവസം പോലും അത് ഉപയോഗിച്ചില്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. പകരം കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലുള്ളപ്പോൾ ഹോട്ടലിലെ സാധാരണ മുറിയിലാണ് തങ്ങിയത്.
ഡൽഹിയിലെത്തുന്ന എല്ലാ രാഷ്ട്രത്തലവന്മാർക്കും പ്രതിനിധികൾക്കും ഇന്ത്യൻ സർക്കാർ വിവിഐപി ഹോട്ടലുകൾ ബുക്ക് ചെയ്‌തിരുന്നു. എല്ലാ പ്രസിഡൻഷ്യൽ സ്യൂട്ടുകളുടെയും പൂർണ സുരക്ഷാ ചുമതല ഡൽഹി പോലീസിനും മറ്റ് സുരക്ഷാ ഏജൻസികൾക്കുമായിരുന്നു.
എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് കനേഡിയൻ പ്രധാനമന്ത്രി പ്രസിഡൻഷ്യൽ സ്യൂട്ട് നിരസിച്ച് ഹോട്ടലിലെ സാധാരണ മുറിയിൽ കഴിയാൻ തീരുമാനിച്ചത്. ഉച്ചകോടിക്കിടെ ഡൽഹി-എൻസിആറിലെ 30ലധികം ഹോട്ടലുകൾ ഡെലിഗേറ്റുകൾക്കും രാഷ്ട്രത്തലവന്മാർക്കും ആതിഥേയത്വം വഹിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഐടിസി മൗര്യ ഷെറാട്ടണിലും ചൈനീസ് പ്രതിനിധി ഹോട്ടൽ താജ് പാലസിലും താമസിച്ചു. മൊത്തത്തിൽ, ഡൽഹിയിലെ 23 ഹോട്ടലുകളും എൻസിആറിലെ ഒമ്പത് ഹോട്ടലുകളും ജി20 പ്രതിനിധികൾക്ക് ആതിഥേയത്വം വഹിച്ചതായി വൃത്തങ്ങൾ അറിയിച്ചു.