മാലിദ്വീപ്: മാലിദ്വീപ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യസ്ഥാനാർത്ഥി മുഹമ്മദ് മുയിസുവിന് വിജയം. വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മാലിദ്വീപിൽ 54.06 ശതമാനം വോട്ട് നേടിയാണ് മുഹമ്മദ് മുയിസു നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ മറികടന്നത്.
ആദ്യ റൗണ്ടിൽ 79 ശതമാനവും രണ്ടാം റൗണ്ടിൽ 86 പോളിങ്ങും രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ തുടക്കം മുതൽ മുയിസു മുന്നിലായിരുന്നു. ആദ്യ റൗണ്ട് എണ്ണി തീർന്നപ്പോൾ മുയിസുവിന് 53 ശതമാനം വോട്ടും സോലിഹിന് 46 ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്. നവംബർ 17ന് മുയിസു സ്ഥാനാരോഹണം ചെയ്യുന്നതുവരെ സോലിഹ് താത്കാലിക പ്രസിഡന്റായി തുടരും.
മുഹമ്മദ് മുയിസുവിന്റെ വിജയം മാലിദ്വീപിലെ ഇന്ത്യൻ സ്വാധീനത്തെയും ബാധിച്ചേയ്ക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഇന്ത്യൻ അനുകൂല നിലപാടുകൾക്ക് വിരുദ്ധമാണ് മുഹമ്മദ് മുയിസുവിന്റേതെന്നതാണ് ഇതിൽ പ്രധാനം. തലസ്ഥാന നഗരമായ മാലിയിലെ മേയറായി പ്രവർത്തിച്ചിരുന്ന മുയിസുവിന്റെ ചൈനീസ് അനുകൂല നിലപാട് നേരത്തെ തന്നെ സജീവ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതി പ്രാവർത്തികമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദ് മുയിസു എന്നാണ് വിലയിരുത്തൽ.