ലാഹോർ: കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിച്ചാൽ കർശന നടപടികളെടുക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ സർക്കാർ. വാക്സിനെടുക്കാൻ തയ്യാറാകാത്ത മാതാപിതാക്കൾക്കെതിരെ ശിക്ഷാനടപടികളടക്കം സ്വീകരിക്കാനൊരുങ്ങുകയാണ് പാകിസ്ഥാൻ.
സിന്ധ് പ്രവിശ്യയിൽ ആവിഷ്കരിച്ച പുതിയ നിയമപ്രകാരം കുട്ടികൾക്കുള്ള വാക്സിനേഷനെ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് പിഴയോ ജയിൽശിക്ഷയോ വരെ ലഭിച്ചേക്കാം. പാകിസ്ഥാനിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന പോളിയോ രോഗത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം.
ഡിഫ്തീരിയ, ടെറ്റനസ്, മീസിൽസ്, റുബെല്ല തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിൻ നിഷേധിക്കുന്നതടക്കം ഇതിൽപ്പെടും. കുട്ടികൾക്ക് വാക്സിൻ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് ഒരുമാസം തടവുശിക്ഷയോ അമ്പതിനായിരം പാകിസ്ഥാനി രൂപയോ പിഴയായി ശിക്ഷ ലഭിക്കാം.
ലോകാരോഗ്യസംഘനയുടെ കണക്കുകൾ പ്രകാരം പാകിസ്ഥാനിൽ 2023-ൽ രണ്ടു പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022-ൽ 20 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. പോളിയോ ഇപ്പോഴും ബാധിക്കുന്ന രണ്ടുരാജ്യങ്ങായി തുടരുന്നത് പാകിസ്താനും അഫ്ഗാനിസ്താനും മാത്രമാണ്.