ബെയ്ജിംഗ്: ഹൈകുയി ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള ശക്തമായ മഴ ബുധനാഴ്ച പുലര്‍ച്ചെ തെക്ക് കിഴക്കന്‍ ചൈനയില്‍ ആഞ്ഞടിച്ചു, വെള്ളപ്പൊക്കത്തിനും ഫുജിയാന്‍ പ്രവിശ്യയിലെ നഗരങ്ങളില്‍ സബ്വേകള്‍ പ്രവര്‍ത്തനം നിര്‍ത്തി. പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചിട്ടു.പ്രദേശത്തെ താമസക്കാരെ പൂര്‍ണമായി ഒഴിപ്പിക്കാന്‍ ഭരണകൂടം ഊര്‍ജിത ശ്രമം നടത്തുകയാണ്.
ഒറ്റരാത്രികൊണ്ട് ഫുഷൗ നഗരത്തില്‍ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടുള്ള അതി തീവ്രമഴയാണ് പെയ്തിറങ്ങിയതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു, 49 ജലസംഭരണികള്‍ വെള്ളപ്പൊക്ക പരിധി കവിഞ്ഞതായി ചൈനീസ് ഭരണകൂടം ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കി.
ജൂലൈ അവസാനം ഫുജിയാനിലൂടെ കടന്നുപോയ ഡോക്സുരി ചുഴലിക്കാറ്റിന്റെ ആഘാതത്തേക്കാള്‍ കനത്ത മഴയാണ് ഇവിടെ അനുഭവപ്പെടുന്നത്. വെള്ളപ്പൊക്കത്തില്‍ 2 ബില്യണ്‍ ഡോളറിലേറെ വരുന്ന സാമ്പത്തിക നഷ്ടത്തിനും കാരണമായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നാം ദിവസവും സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഫുജൂ സബ്വേ ലൈനുകളും അടച്ചു. ട്രെയിനുകള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. 36,000-ത്തിലധികം ആളുകളെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു.
ഫുജിയാനിലെ മറ്റിടങ്ങളില്‍, പുട്ടിയന്‍, ക്വാന്‍ഷൗ എന്നിവയുള്‍പ്പെടെ മറ്റ് ആറ് നഗരങ്ങള്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ പ്രാദേശിക അധികാരികള്‍ തയ്യാറാകണമെന്ന് പ്രവിശ്യാ സര്‍ക്കാര്‍ ഉത്തരവിട്ടു.
ഫുജിയാന്റെ മധ്യ, തെക്കന്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.