സ്റ്റോക്ക്‌ഹോം: അഞ്ച് വർഷത്തോളം ഭാര്യയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച് 57-കാരൻ. ഭാര്യയുടെ പെൻഷൻ തുക കിട്ടുന്നതിനായാണ് ഇയാൾ ഭാര്യ മരിച്ച വിവരം എല്ലാരിൽ നിന്നും ഒളിപ്പിച്ചു വച്ചത്. സ്വീഡനിലെ നോർവേ നഗരത്തിലാണ് സംഭവം.ഏറെ കാലമായി ക്യാൻസർ ബാധിതയായിരുന്നു ഇയാളുടെ ഭാര്യ. 2018-ൽ രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യയുടെ ശവസംസ്‌കാര ചടങ്ങുകൾ ശ്മശാനത്തിൽ അടക്കം ചെയ്യാൻ താത്പര്യമില്ലാതിരുന്ന 57-കാരൻ പറമ്പിൽ അടക്കം ചെയ്യാൻ തീരുമാനിച്ചെങ്കിലും പിന്നീട് സംസ്‌കരിക്കുന്നതിനായി ഫ്രീസറിൽ വെക്കുകയായിരുന്നു.
ഭാര്യ മരിച്ചെന്ന വിവരം ഇയാൾ എല്ലാരിൽ നിന്നും മറച്ചു വെച്ചു. അവർ ജീവനോടെ തന്നെയുണ്ടെന്നും ആരുമായും സംസാരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു ഭർത്താവ് ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഭാര്യയുടെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതും മറ്റ് വിവരങ്ങളൊന്നും ലഭിക്കാതിരുന്നതും കുടുംബത്തിന്റെ സംശയം വർദ്ധിപ്പിച്ചു.
പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിൽ 60-കാരിയുടെ മൃതദേഹം ഫ്രീസറിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഫ്രീസറിൽ സൂക്ഷിച്ചതെന്ന് 57-കാരൻ മൊഴി നൽകി. ഫ്രീസർ നിത്യവും ഉപയോഗിച്ചിരുന്നതായും മധ്യവയസ്‌കൻ സമ്മതിച്ചിട്ടുണ്ട്. ഭാര്യ ക്യാൻസർ രോഗി ആയതിനാൽ തന്നെ നിരവധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ടായിരുന്നു. സംഭവത്തിൽ ഭർത്താവിനെ ജയിൽശിക്ഷയ്‌ക്ക് കോടതി വിധിച്ചു.