വളരെ വേദനയോടെയാണ് ആ വാർത്ത കേട്ടത്. കടക്കെണിയിൽ പെട്ട് , ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് കഴക്കൂട്ടത്ത് ഒരു കുടുംബം സ്വയം വെന്തെരിഞ്ഞ വാർത്ത. മാതാപിതാക്കൾക്കൊപ്പം വെന്തെരിഞ്ഞ രേഷ്മ ബിരുദധാരിയാണ്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറെ മാസങ്ങളായി സംസ്ഥാനത്ത് കടക്കെണിയിൽ കുരുങ്ങി അനവധി പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. മുതലും പലിശയും കൊള്ളപ്പലിശയും ഭീഷണി പെടുത്തി വാങ്ങിയതിന് ശേഷം ആണ് പിന്നെയും ഭീഷണി.
ഭരണകർത്താക്കൾക്ക് ആർജവമുണ്ടെങ്കിൽ ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് 2014 - 16 കാലഘട്ടത്തിൽ സംസ്ഥാനത്ത് ആഭ്യന്തര മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തല തെളിയിച്ചതാണ്. അന്ന് ചെന്നിത്തല ആവിഷ്ക്കരിച്ച് നടപ്പാക്കിയ ഓപ്പറേഷൻ കുബേര വൻ വിജയമായിരുന്നു.
ഒറ്റ രാത്രി കൊണ്ട് സംസഥാനത്തെ ബ്ലേഡ് മാഫിയ അഴിക്കുള്ളിലായി . പിന്നീട് 2016 ൽ ഇടത് മുന്നണി അധികാരത്തിൽ വന്നതോടെയാണ് വീണ്ടും ഇക്കൂട്ടർ തല ഉയർത്തിത്തുടങ്ങിയത്.
ആഭ്യന്തരമന്ത്രിയും പോലീസ് മേധാവിയും മനസ്സ് വച്ചാൽ ഒറ്റ രാത്രി കൊണ്ട് തീരാവുന്ന പ്രശ്നമേയുള്ളു. പക്ഷേ ഒരു കാര്യം ആഭ്യന്തരം കൈകാര്യം ചെയ്യുന്ന പിണറായിക്ക് ആർജവം വേണം.