ഇരിങ്ങാലക്കുട: ഇന്നസന്റ് അവസാനമായി വിശ്രമിക്കുന്നതു നാടക പ്രവർത്തകൻ കൂടിയായ പ്രിയ ചങ്ങാതിക്കടുത്ത്. സെന്റ് തോമസ് കത്തീഡ്രലിലെ സെമിത്തേരിയിൽ ഇന്നസന്റിനായി കല്ലറ ഒരുക്കിയത് പഴയകാല നാടക പ്രവർത്തകൻ ലാസർ മാമ്പിള്ളിയുടെ കല്ലറയ്ക്കു തൊട്ടടുത്തായാണ്.
ടി.ജി. രവിയുടെയും രാജൻ പി.ദേവിന്റെയും ട്രൂപ്പുകളിൽ സജീവമായിരുന്നു ലാസർ മാമ്പിള്ളി. ഇദ്ദേഹം അഭിനയിക്കുന്ന നാടകങ്ങളുടെ റിഹേഴ്സൽ കാണാൻ ഇന്നസന്റ് എത്തുമായിരുന്നു. മണിക്കൂറുകളോളം കണ്ടു നിർദേശങ്ങളും പങ്കിട്ടാണ് ഇന്നസന്റ് മടങ്ങിയിരുന്നത്. പിന്നീടു നാട്ടിൽ പള്ളികൾക്കു വേണ്ടി ലാസർ മാമ്പിള്ളി സംവിധാനം ചെയ്തു തുടങ്ങിയപ്പോഴും നാടകങ്ങൾ കാണാൻ ഇന്നസന്റ് കാണാൻ എത്തിയിരുന്നതായി ലാസറിന്റെ മകൻ സ്റ്റാൻലി ഓർക്കുന്നു.
കഴിഞ്ഞ വർഷം മാർച്ച് 17നാണു ലാസർ മരിച്ചത്. അസുഖ ബാധിതനായി കിടന്നപ്പോൾ ലാസറിനെ കാണാൻ എത്തിയ ഇന്നസന്റ് പതിവുപോലെ കുറെ തമാശ പറഞ്ഞ് ചിരിപ്പിച്ചാണു മടങ്ങിയത്. മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാനെത്തി. കഴിഞ്ഞയാഴ്ച ആയിരുന്നു ലാസറിന്റെ ചരമ വാർഷികം. അതിനു പിന്നാലെ ഇതാ വീണ്ടും ഇന്നസന്റ് ലാസറിനടുത്തേക്ക് എത്തുകയാണ്.