Advertisment

ഡോക്ടറായ ഭാര്യയേയും മൂന്ന്‍ മക്കളെയും രാത്രി മലബാര്‍ എക്സ്പ്രസില്‍ യാത്രയാക്കിയതാണ് ഡോ. അനൂപ്‌. രാവിലെ കേള്‍ക്കുന്നത് ഭാര്യയെ കാണാനില്ലെന്ന ഫോണ്‍ കോളും. മറുതലയ്ക്കല്‍ മക്കളുടെ നിലവിളിയും. പിന്നെ അറിയുന്നത് ഡോ. തുഷാരയുടെ മൃതദേഹം കിട്ടിയെന്ന വാര്‍ത്തയും

New Update

കൊച്ചി:  ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിങ്കളാഴ്ച മലബാര്‍ എക്സ്പ്രസില്‍ യാത്രയാക്കിയതാണ് ഭാര്യ ഡോ. തുഷാര (38) യെയും രണ്ടു വയസുള്ള ഇളയകുട്ടി ഉള്‍പ്പെടെ 3 മക്കളെയും. പക്ഷെ നേരം പുലരാറായപ്പോള്‍ ട്രെയിനില്‍ നിന്നും ഏതോ യാത്രക്കാരുടെ ഫോണില്‍ കൂടല്‍ ശ്രീ ഭാരത്‌ ഹോസ്പിറ്റല്‍ ഉടമ ഡോ. അനൂപ്‌ മുരളീധരന്റെ ഫോണിലേക്ക് വന്ന കോളില്‍ അങ്ങേത്തലയ്ക്കല്‍ മക്കളുടെ നിലവിളിയാണ് ഡോക്ടര്‍ കേട്ടത്.

Advertisment

തുഷാരയെ കാണാനില്ലെന്നായിരുന്നു സന്ദേശം. ഉടന്‍ കണ്ണൂരിലുള്ള ബന്ധുക്കളെ വിളിച്ച് കുട്ടികളെ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ഏറ്റുവാങ്ങാന്‍ ഏല്‍പ്പിച്ച ശേഷം അന്വേഷിച്ചപ്പോഴാണ് അറിയുന്നത് വിയ്യൂരില്‍ റെയില്‍വേ പാളത്തില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയ കാര്യം.

publive-image

രാത്രി ശൌചാലയത്തില്‍ പോയപ്പോള്‍ അബദ്ധത്തില്‍ താഴെ വീണതാണെന്നാണ് പോലീസിന്റെ നിഗമനം. ചെങ്ങന്നൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കണ്ണൂരിലുള്ള സ്വന്തം വീട്ടിലേക്ക് മക്കളെയുമായി പോയതാണ് ഡോ. തുഷാര. കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് തുഷാര.

തിങ്കളാഴ്ച ഒന്‍പതരയോടെയാണ് ഭാര്യയേയും മക്കളെയും അനൂപ്‌ ചെങ്ങന്നൂരില്‍ നിന്നും മലബാര്‍ എക്സ്പ്രസില്‍ യാത്രയാക്കിയത്. ഒരു സഹായിയെയും ഒപ്പം വിട്ടിരുന്നു. ട്രെയിനില്‍ കയറി യാത്ര പറഞ്ഞുപോയ ഭാര്യയുടെ മൃതദേഹമാണ് ഇന്നലെ അനൂപ്‌ കാണുന്നത്.

രാവിലെ കണ്ണൂരിലെത്താറായപ്പോള്‍ കുട്ടികള്‍ ഉറക്കം ഉണര്‍ന്ന് അമ്മയെ തിരക്കിയപ്പോള്‍ കാണാനായില്ല. കുട്ടികളുടെ വെപ്രാളം കണ്ട് സഹയാത്രികരും തിരക്കാനിറങ്ങി. ബാത്ത് റൂമില്‍ പോയതായിരിക്കുമെന്നാണ് ആദ്യം കരുതിയത്.  എന്നാല്‍ ബാത്ത് റൂമുകളില്‍ നിന്നും ആളുകള്‍ ഇറങ്ങിയിട്ടും തുഷാരയെ കാണാതായതോടെ ആകെ പരിഭ്രാന്തിയായി.

മറ്റ്‌ കോച്ചുകളിലൊക്കെ തിരക്കിയെങ്കിലും തുഷാരയെ കണ്ടെത്താനാകാതെ വന്നതോടെ 3 മക്കളുടെ അവസ്ഥയോര്‍ത്ത് സഹയാത്രികര്‍ക്കും പരിഭ്രാന്തിയായി. അപ്പോഴേക്കും മക്കളുടെ കരച്ചില്‍ നിലവിളിയായി മാറിയിരുന്നു. അമ്മ അതിനോടകം തങ്ങളെ വിട്ടുപിരിഞ്ഞതറിയാതെ അമ്മയെ വിളിച്ചു നിലവിളിക്കുകയായിരുന്നു ആ മക്കള്‍. തുഷാരയുടെ സംസ്കാരം ഇന്ന് 2.30 ന് കൂടലിലെ വീട്ടുവളപ്പില്‍ നടക്കും.

കണ്ണൂര്‍ താവക്കര തുഷാരത്തില്‍ റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ സൂപ്രണ്ട് വേലായുധന്റെയും സുമംഗലിയുടെയും മകളാണ് ഡോ. തുഷാര. പത്തനാപുരം സെന്റ്‌ മേരീസ് സ്കൂള്‍ വിദ്യാര്‍ഥികളാണ് മൂത്തമക്കളായ കാളിദാസനും വൈദേഹിയും. ഇളയകുട്ടി വൈഷ്ണമിക്ക് 2 വയസാണ്.

dr. thushara
Advertisment