Advertisment

കോട്ടയത്ത് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇല്ല; ലേണിംഗ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനായി ഭിന്നശേഷി വിദ്യാർത്ഥികൾ വിഷമിക്കുന്നു. താലൂക്ക് തലത്തിൽ മെഡിക്കൽ ക്യാമ്പും മെഡിക്കൽ ബോർഡും രൂപീകരിക്കണമെന്നും ആവശ്യം

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

കോട്ടയം: മാർച്ച് രണ്ടാം വാരം ആരംഭിക്കുന്ന എസ്.എൽ.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കുരുക്കായി ഐ.ക്യു ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസ്സങ്ങൾ ഏറെ. ജില്ലയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇല്ലാത്തതാണ് പ്രശ്നമായിരിക്കുന്നത്.

പഠന വൈകല്യമുള്ള ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പൊതു പരീക്ഷ എഴുതുവാൻ സഹായിയെ ലഭ്യമാക്കണമെങ്കിൽ ഐ.ക്യു ടെസ്റ്റ് നടത്തി എൽ.ഡി. സർട്ടിഫിക്കറ്റ് മെഡിക്കൽ ബോർഡ് അംഗീകരിച്ചതുമായി നിശ്ചിത സമയത്ത് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്വകാര്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻ്റെ പരിശോധനാ പ്രയോജനപ്പെടുത്തണമെന്നതാണ് ജില്ലാതല യോഗത്തിൻ്റെ നിർദ്ദേശം.

സ്വകാര്യ പരിശോധനാ സർട്ടിഫിക്കറ്റിനു മാത്രം ഫീസായി 2000 രൂപ വരെ നൽകേണ്ടി വരുന്നു. ഇപ്രകാരം പരിശോധിച്ച ഡോക്ടർ മെഡിക്കൽ ബോർഡിൽ ഹാജരാവേണ്ടതുമുണ്ട്. എന്നാൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മിക്ക ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും മെഡിക്കൽ ബോർഡിൽ വന്നിരിക്കുവാൻ തയ്യാറാവുകയുമില്ല.

നിർധനരായ രക്ഷിതാക്കൾ അവരുടെ തൊഴിൽ നഷ്ടമാക്കി വിദ്യാർത്ഥിയുമായി ഒന്നിലേറെ ദിവസം പരിശോധനയ്ക്കും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനുമായി അലയേണ്ടി വരും. സർട്ടിഫിക്കറ് കിട്ടിയാൽ തന്നെ അതാത്‌ ഹെഡ്മാസ്റ്റർമാർ മുഖേന ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഡെപ്യൂട്ടിഡയറക്ടർ ഓഫീസ് വഴി ഡി.പി.ഐ മുമ്പാകെ എത്തി അംഗീകരിക്കപ്പെട്ടാൽ മാത്രമാണ് പരീക്ഷാ സഹായിയെ അനുവദിച്ചു കിട്ടുക.

publive-image

സമയത്ത് കാര്യങ്ങൾ നടന്നുവെങ്കിൽ മാത്രമെ കാര്യങ്ങൾ നടക്കൂ. കോട്ടയം ജില്ലയിൽ പരീക്ഷ വിരൽ തുമ്പിലെത്തിയിട്ടും ഈ വിഷയത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്നാൽ മററു ജില്ലകളിൽ നടപടികൾ അവസാന ഘട്ടത്തിൽ എത്തിയിട്ടുമുണ്ട്.

ഈ വിഷയത്തിൽ ഭിന്നശേഷി വിദ്യാർത്ഥി സൗഹൃദ സമീപനം സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത വിധം പ്രയോഗികവും സൗകര്യപ്രദവുമായ സമീപനം ഉണ്ടാവണമെന്നും നിർദ്ദേശം ഉയർന്നിട്ടുണ്ട്.

എല്ലാ താലൂക്ക് അടിസ്ഥാനത്തിനും പ്രധാന സർക്കാർ ആശുപത്രികളോട് അനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും മെഡിക്കൽ ബോർഡും രൂപീകരിച്ച് വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാൻ ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാ വിദ്യാഭ്യാസ ഓഫീസും ജില്ലാ ഭരണകൂടവും ചേർന്ന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന യോഗത്തിൽ ജോസ് കെ മാണി എംപിയുടെ പ്രതിനിധി ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു.

എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം അലവൻസ് വിതരണം ചെയ്യണമെന്നും പോലീസ് വകുപ്പുമായി ചേർന്നുള്ള വിദ്യാർത്ഥികളുടെ ദിവസേനയുള്ള സ്കൂൾ ഹാജർ വിവരം രക്ഷിതാക്കൾക്ക് കൈമാറുന്ന ഫോൺ അലേർട്ട് സംവിധാനം അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment