പനാജി: ഗോവയിലെ ഹോട്ടലില്‍ മരിച്ച നടിയും ബിജെപി നേതാവുമായ സൊനാലി ഫൊഗാട്ടിനെ നടക്കാന്‍ കഴിയാത്ത നിലയില്‍ സഹായി താങ്ങിപിടിച്ച് കൊണ്ടുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിങ്കളാഴ്ച ഗോവയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ സൊനാലിയും സഹായികളും അന്നു രാത്രിയാണ് അഞ്ജുന ബീച്ചിലെ പാർട്ടി സ്പോട്ടുകളിൽ ഒന്നായ ‘കുർലീസ്’ ഹോട്ടലില്‍ എത്തിയത്.
കൂടെയുള്ളത് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരില്‍ ഒരാളായ സുധീര്‍ സങ്‌വാനാണ്. അയാളെയും സുഗ്‌വിന്ദര്‍ എന്നയാളെയുമാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. സൊനാലിയെ നിര്‍ബന്ധപൂര്‍വം ലഹരിമരുന്ന് കഴിപ്പിച്ചതായി ചോദ്യംചെയ്യലിനിടെ ഇവര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ സൊനാലിയെ സെന്റ് ആന്റണീസ് ആശുപത്രിയിൽ എത്തിച്ചത്. ലഹരി ഉള്ളിൽ ചെന്നതിനെ തുടർന്ന് അബോധാവസ്ഥയിലായ സൊനാലിയെ പ്രതികൾ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഹൃദയസ്തംഭനം മൂലമാണ് സൊനാലി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുധീറും സുഖ്‌വിന്ദറും ചേര്‍ന്ന് സൊനാലിയെ ബലാത്സംഗം ചെയ്തുകൊന്നതാണെന്ന് സഹോദരന്‍ റിങ്കു ഢാക്ക പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കൊലപാതകക്കേസെടുക്കാന്‍ പൊലീസ് തയ്യാറായത്.