ന്യൂഡൽഹി: ജസ്റ്റിസ് ലോയയുടെ മരണവുമായ ബന്ധപ്പെട്ട കേസ് ഗൗരവമുള്ള വിഷയമാണെന്നും പരിശോധിക്കേണ്ടതാണെന്നും സുപ്രീം കോടതിമരണം സംബന്ധിച്ച സാഹചര്യങ്ങൾ പരിശോധിക്കണം. ഇതുമായി ബന്ധപ്പെട്ടു പുറത്തുവന്ന മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢാണ് ഇക്കാര്യങ്ങൾ കോടതിയിൽ വ്യക്തമാക്കിയത്.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളെല്ലാം സുപ്രീം കോടതിയിലേക്കു മാറ്റാനും തീരുമാനമായി. ഇത് പ്രകാരം ബോംബെ ഹൈക്കോടതിയിലുള്ള രണ്ടു ഹർജികളും സുപ്രീം കോടതിയിലേക്കു മാറ്റി. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ മറ്റ് ജഡ്ജിമാർ. ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് നേരത്തെ ലോയ കേസ് പരിഗണിച്ചിരുന്നത്. പിന്നീട് പുതിയ ബെഞ്ചിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിന്റെ വാദം കേൾക്കുന്നതിനിടയിലാണു 2014 ഡിസംബർ ഒന്നിനു ജസ്റ്റിസ് ബി.എച്ച്. ലോയ മരണപ്പെടുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജികളുള്ളത്.