ജിദ്ദ: ജൂൺ ആദ്യ വാരത്തിൽ മലപ്പുറം ജില്ലയിലെ സ്വദേശത്ത് നിന്ന് കാൽനടയായി വിശുദ്ധ ഹജ്ജ് ഉദ്യേശിച്ച് പുറപ്പെട്ട മലപ്പുറം, വളാഞ്ചേരി, ചോറ്റൂർ സ്വദേശി ശിഹാബ് ഹജ്ജിന്റെ ആതിഥേയ മണ്ണിൽ കാലെടുത്തു വെച്ചു. കുവൈത്ത് വഴി അതിർത്തി പ്രദേശമായ ഹഫർ അൽബാത്തിൻ വഴിയാണ് ശിഹാബ് സൗദിയിൽ പ്രവേശിച്ചത്. ഞായറാഴ്ച്ച പുലർച്ചെ അഞ്ചിനായിരുന്നു സൗദി പ്രവേശം.
അടുത്ത ലക്ഷ്യം അന്ത്യ പ്രവാചകന്റെ നഗരമായ മദീന. അവിടേക്കുള്ള വഴി നടന്ന് തീർക്കുകയാണ് ഇപ്പോൾ ശിഹാബ് ചോറ്റൂർ. ഹഫ്ർ അൽബാത്തിനിൽ നിന്ന് 1230 കിലോമീറ്റർ ആണ് വിശുദ്ധ മക്കയിലേക്ക്. എന്നാൽ ആദ്യം ശിഹാബ് പോകുന്നത് അന്ത്യ പ്രവാചകൻറെ നഗരമായ മദീനയിലേക്കാണ്. അവിടേയ്ക്ക് ഏതാണ് എണ്ണൂറ് കിലോമീറ്ററും അവിടെ നിന്ന് മക്കയിലേക്ക് ഏതാണ്ട് 430 കീലോമീറ്ററുമാണ് ഇനി അവശേഷിക്കുന്നത്.
74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങൾ പിന്നിട്ട് പഞ്ചാബിലൂടെ വാഗാ അതിര്‍ത്തിയിലെത്തിയെങ്കിലും വിസ പ്രശ്‌നത്തെ തുടര്‍ന്ന് നാല് മാസത്തോളം പഞ്ചാബില്‍ തന്നെ തങ്ങിയ ശേഷം ഫെബ്രുവരി ആറിന് ട്രാന്‍സിറ്റ് വിസയിലൂടെ പാക്കിസ്ഥാനില്‍ പ്രവേശിച്ചത്. സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പായി ഇറാന്‍, ഇറാഖ്, ഒടുവിൽ കുവൈത്ത് എന്നിവയും ശിഹാബ് നടന്നളന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ശിഹാബ് ഗൾഫ് പ്രവാസിയായിരുന്നു. ആതവനാട് ചോറ്റൂരിലെ ചേലമ്പാടന്‍ സൈതലവി - സൈനബ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്. പ്രശംസയും മതിപ്പും എന്ന പോലെ പരിഹാസവും കുറ്റപ്പെടുത്തലുകളും ശിഹാബിന്റെ കൂടെ നടക്കുകയായിരുന്നു.