മക്ക: കോഴിക്കോട് ജില്ലയിലെ കക്കാട് നിന്ന് കുടുംബ സമേതം എത്തി ഉംറ നിർവഹിച്ച ശേഷം മക്കയിൽ വെച്ച് പൊടുന്നനെ തളർന്ന് പരലോകം പൂകിയ എട്ടു വയസ്സുകാരൻ ആരുടേയും ഹൃദയം നിറയും - സുകൃതമായി, സൗഭാഗ്യമായി, സ്വർഗ്ഗസ്ഥനായി. അത്രയ്ക്ക് ധന്യമായ മരണം.
ഇത് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന എട്ട് വയസ്സുകാരൻ കുഞ്ഞിമോൻ എന്ന അബ്ദുൽറഹ്മാൻ. തിങ്കളാഴ്ച പുലർച്ചെയാണ് കോഴിക്കോട്, മുക്കം, കക്കാട് സ്വദേശിയായ കുഞ്ഞിമോൻ പിതാവ് മുക്കോംതൊടിക അബ്ദുന്നാസർ, മാതാവ് ഖദീജ, സഹോദരങ്ങൾ എന്നിവർക്കൊപ്പം വിശുദ്ധ ഉംറയ്ക്ക് വേണ്ടി മക്കയിലെത്തിയത്.
ഏറെ വൈകാതെ തന്നെ ഉംറ അനുഷ്ഠിച്ച കുഞ്ഞിമോനും കുടുംബവും പിന്നീട് താമസ സ്ഥലത്തെത്തി വിശ്രമിച്ചു. നേരം നോമ്പ് തുറയോട് അടുക്കുന്നു. മഗ്‌രിബ് നിസ്‌കാരത്തിനായി കുടുംബം വീണ്ടും വിശുദ്ധ ഹറമിലേക്ക് പുറപ്പെട്ടു. പുണ്യ വഴിയിൽ കുഞ്ഞിമോൻ തളർന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യശ്വാസം വലിക്കുകയും ചെയ്തു.
വിടപറഞ്ഞ കുട്ടി മാത്രമല്ല അവന്റെ പുണ്യം ചെയ്ത മാതാപിതാക്കളും ബന്ധുക്കളും എത്രമേൽ ശ്രേഷ്ടർ ! വിവരം അറിയുന്നവരുടെ സംഭവത്തോടുള്ള പ്രതികരണം കേട്ടുനിൽക്കുന്നവരുടെ കൂടി ഹൃദയം കവരുകയാണ്. കുഞ്ഞിമോൻ ഒരു പാരത്രിക മുതൽക്കൂട്ട് ആണെന്ന നിലയിൽ അഭിനന്ദനം കൂടി നേർന്നു കൊണ്ടാണ് രക്ഷിതാക്കളെയും സഹോദരങ്ങളെയും ആളുകൾ ആശ്വസിപ്പിക്കുന്നത്.
മക്കയിലെ പ്രസവ - ശിശു ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ചേന്ദമംഗല്ലൂർ ഹെവൻസ് ആൻഡ് ഹാബിറ്റ്‌സ് അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളില്ലെല്ലാം മിടുക്കനായിരുന്നു. കുടുംബം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ: പിതാവ് മുക്കോംതൊടിക അബ്ദുന്നാസർ പ്രവാസി സംരംഭകനാണ്. സഹോദരങ്ങളായ നിഷാൽ എടവണ്ണ ജാമിഅ നദ്‌വിയ്യ ബി എഡ് കോളജിലും, വഫ അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിൽ രണ്ടാം വർഷ ഡിഗ്രിയ്ക്കും, റഫ അതേ കോളേജിൽ പ്രിലിമിനറിയ്ക്കും, ഹൈഫ ഏഴാംക്ലാസ്, കൊടിയത്തൂർ ജി എം യു പി സ്‌കൂളിൽ ഏഴാം ക്ലാസിലും പഠിക്കുന്നു.