2016 ന് ശേഷം വിരമിച്ച യു.ജി.സി. അധ്യാപകരുടെ ശമ്പള കുടിശ്ശിക നൽകാത്തത് കേന്ദ്ര സർക്കാർ പണം നൽകാത്തത് കൊണ്ടാണ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞത് തികച്ചും സത്യ വിരുദ്ധമാണ്.
സർവകലാശാല - കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്ക്കരണം യു.ജി.സി നടപ്പാക്കുന്നത് പത്ത് വർഷത്തിൽ ഒരിക്കലാണ്. യു.ജി.സി യുടെ ഏഴാം ശമ്പള പരിഷ്ക്കരണം നിലവിൽ വരുന്നത് 1-1-2016 ൽ ആണ്. അധികമായി വരുന്ന സാമ്പത്തിക ബാധ്യതയുടെ അമ്പത് ശതമാനം കേന്ദ്ര സർക്കാർ മൂന്ന് വർഷത്തേക്ക് സഹായമായി സംസഥാനങ്ങൾക്ക് നൽകും.
അതായത് 1-1-2016 മുതൽ 31-3-2019 വരെ സംസ്ഥാനത്തിന് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയുടെ പകുതി കേന്ദ്ര സഹായമാണ്. എന്നാൽ ഇത് റീ-ഇംബേഴ്മെന്റ് രീതിയിലാണ് കേന്ദ്രം നൽകുന്നത്. അതായത് ആദ്യം പരിഷ്ക്കരണം നടപ്പാക്കുക പിന്നീട് റീ-ഇംബേഴ് മെന്റിന്റെ പ്രപ്പോസൽ കൊടുക്കുക.
കഴിഞ്ഞ ആറ് ശമ്പള പരിഷ്ക്കരണത്തിലും കേന്ദ്രം സഹായം ഈ രീതിയിലാണ് നൽകിയത്. വസ്തുതകൾ ഇതായിരിക്കെ മന്ത്രി നിയമസഭയിൽ പറഞ്ഞത് കേന്ദ്രം പണം നൽകാത്തത് കൊണ്ട് നടപ്പാക്കിയില്ല എന്നാണ്. കേന്ദ്രം ഒരിക്കലും പണം മുൻകൂറായി കൊടുക്കാറില്ല എന്നത് ഒരു എയ്ഡഡ് കോളേജ് പ്രിൻസിപ്പൽ കൂടിയായിരുന്ന മന്ത്രിക്കറിയില്ലേ ?
ഇത് സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കേന്ദ്രത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം യുജിസി ക്കും സംസ്ഥാനങ്ങൾക്കും അയച്ചിരുന്നു. ഇതാണ് മന്ത്രി മറച്ചുവച്ചത്. ഇത് തന്നെയാണ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ലോക് സഭയിൽ പറഞ്ഞതും.
സി.എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ കേന്ദ്രത്തിന് നൽകിയിട്ടില്ല. പിന്നെ കേരളത്തിന് എങ്ങിനെ സഹായം നൽകാൻ പറ്റും ? ഈ മന്ത്രിസഭയിലെ മന്ത്രിമാർ ഇത്ര വിവരദോഷികൾ ആണല്ലോ എന്നോർത്ത് പുച്ഛം തോന്നുന്നു.
അതിനിടെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് വിരമിച്ച കോളേജ് അധ്യാപകർ ഹൈക്കോടതിയിൽ നൽകിയ കേസ് കോടതിയലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഈ പണം അധ്യാപകർക്ക് നൽകേണ്ടതാണെന്നും കുറച്ച് സമയം നൽകണമെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.
കോടതി അനുവദിച്ച സമയം മാർച്ച് 19 ന് അവസാനിക്കുകയാണ്. അതിനകം കൊടുത്തില്ലെങ്കിൽ കോടതിയലക്ഷ്യമാകും. ഈ കേസുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ കോടതി വിളിച്ച് വരുത്തിയിരുന്നു. ഇതിൽ ജീവനക്കാർക്ക് അമർഷമുണ്ട്. എന്തായാലും 27 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയേക്കും.