കണ്ണൂർ∙ കള്ളവോട്ട് തടയാൻ ബൂത്തുകളിലും പുറത്തുമായി മൂവായിരത്തോളം ക്യാമറകൾ സ്ഥാപിച്ചും ഇതു നിരീക്ഷിക്കാൻ കലക്ടറേറ്റ് ഓഡിറ്റോറിയം കൺട്രോൾ റൂമായി മാറ്റിയും പഴുതടച്ച ക്രമീകരണമൊരുക്കി കണ്ണൂർ. രാജ്യത്തെ ഏറ്റവും വിപുലമായ വെബ്കാസ്റ്റിങ് സംവിധാനമാണ് കണ്ണൂരിൽ ഒരുക്കിയിട്ടുള്ളത്.
ജില്ലയിലെ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം സജ്ജമായിക്കഴിഞ്ഞു. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ കൂടാതെ കല്യാശ്ശേരി, പയ്യന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളും കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കാം.
1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കിയത്. ഇവ കലക്ടറേറ്റിലെ കൺട്രോൾ റൂമിൽനിന്ന് നിരീക്ഷിക്കും. ഇതിനായി 43 ഇഞ്ച് വലിപ്പമുള്ള നൂറോളം സ്ക്രീനുകളും ലാപ്ടോപ്പുകളും സജ്ജമാക്കി വിപുലമായ കൺട്രോൾ റൂമും ക്രമീകരിച്ചിട്ടുണ്ട്. വെബ്കാസ്റ്റിങ് തടസ്സപ്പെടുന്നില്ല എന്നുറപ്പാക്കാൻ 115 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കൺട്രോൾ റൂമിൽ ഉണ്ടാകും. 16 ബൂത്തുകളിലെ ദൃശ്യങ്ങളാണ് ഒരാൾ നിരീക്ഷിക്കുക. 90 മോണിറ്ററിങ് ഉദ്യോഗസ്ഥരും 15 സൂപ്പർവൈസർമാരും സാങ്കേതിക സഹായത്തിനായി 15 പേരടങ്ങിയ ടെക്‌നിക്കൽ സംഘവുമാണ് കൺട്രോൾ റൂമിലുള്ളത്.