ഭോപ്പാൽ : ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾ നീതിക്കായി കാത്തിരിക്കാൻ ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. ഒടുവിൽ ഭോപ്പാൽ വാതക ദുരന്ത കേസിന്റെ അന്തിമവാദം ശനിയാഴ്ച നടക്കുകയാണ്. ഭോപ്പാൽ ജില്ലാ കോടതിയിൽ രാവിലെ 11 മുതൽ വാദം തുടങ്ങും.
നേരത്തെ നവംബറിൽ നടന്ന അവസാന ഹിയറിംഗിൽ പ്രത്യേക ജഡ്ജിയായ വിധാൻ മഹേശ്വരി ദുരന്തത്തിന് കാരണമായ ഡൗ കെമിക്കൽസിന്റെ കേസ് പരിഗണിച്ചിരുന്നു. തുടർന്ന് കേസിൽ അടുത്ത വാദം കേൾക്കുന്നത് 2024 ജനുവരി 6 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ കോടതിയിൽ ഡൗ കെമിക്കൽസ് കമ്പനിക്ക് വേണ്ടി വാദിക്കാനായി 10 അഭിഭാഷകരാണ് ഹാജരായിരുന്നത്.
1984 ലായിരുന്നു ഭോപ്പാൽ വാതക ദുരന്തം സംഭവിക്കുന്നത്. ഡൗ കെമിക്കൽസ് കമ്പനിയുടെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ വാതക ചോർച്ചയുണ്ടായത് മൂലം ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടിരുന്നത്. ഡൗ കെമിക്കൽസ് ഒരു മൾട്ടി നാഷണൽ അമേരിക്കൻ കമ്പനിയാണെന്നും അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യൻ കോടതിക്ക് അവരുടെ മേൽ ഒരു തരത്തിലുള്ള അധികാരപരിധിയും ഇല്ല എന്നുമാണ് കഴിഞ്ഞ വാദം കേൾക്കലിൽ കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നത്.
ഭോപ്പാൽ വാതക ദുരന്ത കേസിലെ ഇരകൾക്ക് വേണ്ടി വാദിക്കുന്ന ഭോപ്പാൽ ഗ്രൂപ്പ് ഫോർ ഇൻഫർമേഷൻ ആൻഡ് ആക്ഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അവി സിംഗ് കമ്പനിയുടെ ഈ വാദത്തെ എതിർത്തിരുന്നു. 2012ൽ മധ്യപ്രദേശ് ഹൈക്കോടതി അധികാരപരിധിയുടെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നുവെന്ന് അവി സിംഗ് വ്യക്തമാക്കിയിരുന്നു.